ദേശീയം
ഓപ്പറേഷൻ ഗംഗ; 24 മണിക്കൂറിനിടെ ഇന്ത്യ ലക്ഷ്യമാക്കി പറന്നുയര്‍ന്നത് ആറു വിമാനങ്ങള്‍
റഷ്യ ആക്രമണം കടുപ്പിച്ച യുക്രൈനില്‍ നിന്ന് 24 മണിക്കൂറിനിടെ 1377 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍. 24 മണിക്കൂറിനിടെ ആറ് വിമാനങ്ങളാണ് ഇന്ത്യക്കാരുമായി നാട്ടിലേക്ക് പറന്നത്. ഇതില്‍ പോളണ്ടില്‍ നിന്നുള്ള ആദ്യ വിമാനവും ഉള്‍പ്പെടുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു.
കീവ് പിടിക്കാന്‍ റഷ്യ കടുത്ത പോരാട്ടമാണ് നടത്തുന്നത്. യുക്രൈന്‍ സൈന്യം ശക്തമായ ചെറുത്തുനില്‍പ്പാണ് കീവില്‍ കാഴ്ചവെയ്ക്കുന്നത്. കീവില്‍ ഇന്ത്യക്കാര്‍ ആരും തന്നെ ഇല്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
അതിനിടെ, യുക്രൈനില്‍ കുടുങ്ങിയ ശേഷിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വ്യോമസേന വിമാനം റുമാനിയയിലേക്ക് പുറപ്പെട്ടു. സി-17 വിമാനമാണ് റുമാനിയയിലേക്ക് പുറപ്പെട്ടത്. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കാന്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ റുമാനിയയിലെത്തി.
അതിനിടെ, സുരക്ഷ കണക്കിലെടുത്ത് ഷെഹിനി അതിര്‍ത്തി വഴി പോളണ്ടിലേക്ക് കടക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കി. ഇന്ത്യക്കാര്‍ ബുഡോമെഴ്സ് വഴി അതിര്‍ത്തി കടക്കണമെന്ന് പോളണ്ടിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു.