കേരളം
സൂക്ഷ്മപരിശോധന അവസാനിച്ചു; സംസ്ഥാനത്ത് ആകെ 1061 സ്ഥാനാർത്ഥികൾ
നിയമസഭാ തെരഞ്ഞെടുപ്പിന് സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രിക കളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലുമായി മത്സര രംഗത്തുള്ളത് 1061 സ്ഥാനാർത്ഥികൾ. പത്രികാ സമർപ്പണത്തിനുള്ള അവസാന ദിനമായ 19 വരെ ലഭിച്ച 2180 അപേക്ഷകളുടെ സൂക്ഷ്മപരിശോധനയാണ് ശനിയാഴ്ച നടത്തിയത്.
പത്രികകൾ 22 വരെ പിൻവലിക്കാൻ സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം കൊടുവള്ളി നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ. 14 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ. ആകെ 25 പത്രികകളായിരുന്നു മണ്ഡലത്തിൽ മാർച്ച് 19 വരെ സമർപിക്കപ്പെട്ടതെങ്കിലും അവയിൽ 11 എണ്ണം തള്ളിപ്പോവുകയോ പിൻവലിക്കപ്പെടുകയോ ചെയ്തു.
പയ്യന്നൂർ, സുൽത്താൻ ബത്തേരി, ഒറ്റപ്പാലം, കോങ്ങാട്, തരൂർ, ചേലക്കര, വടക്കാഞ്ചേരി, ഉടുമ്പൻ ചോല, നെയ്യാറ്റിൻകര മണ്ഡലങ്ങളിലാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ. നാല് വീതം സ്ഥാനാർത്ഥികളാണ് ഈ മത്സരങ്ങളിൽ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പട്ടികയിലുള്ളത്.
വടകര, തിരൂർ, മണ്ഡലങ്ങളാണ് സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. 13 വീതം സ്ഥാനാർത്ഥികളാണ് ഈ മണ്ഡലങ്ങളിൽ നിലവിൽ മത്സര രംഗത്തുള്ളത്. വടകരയിൽ ആകെ 18 പത്രികകൾ സമർപ്പിക്കപ്പെട്ടപ്പോൾ അതിൽ അഞ്ചെണ്ണം മാത്രമാണ് തള്ളിപ്പോയതെങ്കിൽ തിരൂരിൽ 25 പത്രികകൾ സമർപ്പിക്കപ്പെട്ടതിൽ 12 എണ്ണം തള്ളി.