ദേശീയം
കോവിഡ് ബാധിച്ച് ‘മരണവും ‘, സംസ്കാരവും കഴിഞ്ഞു…;18ാം നാള്‍ ജീവനോടെ തിരിച്ചെത്തി ഗിരിജാമ്മ
ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ ആശുപത്രി കിടക്കയില്‍ മരണത്തോടു മല്ലിട്ടുകിടന്ന 70കാരി ഒരുനാള്‍ മരിച്ചെന്നറിയിച്ച അധികൃതര്‍ കോവിഡ് മാനദണ്ഡം പാലിച്ച് പ്രത്യേകമായി പൊതിഞ്ഞുകെട്ടി നല്‍കിയ മൃതദേഹം ദുഃഖത്തോടെയെങ്കിലും കുടുംബം സംസ്കരിച്ചതായിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് മരണാനന്തര ചടങ്ങും നടത്തി. പിറ്റേന്ന് ‘മരിച്ച’ മുത്തശ്ശി നേരിട്ട് വിട്ടില്‍ തിരികെയെത്തി.
ആന്ധ്രയിലെ കൃഷ്ണ ജില്ലയില്‍ ജഗയ്യപേട്ട് മണ്ഡലിലെ ക്രിസ്ത്യന്‍ പേട്ടിലാണ് സംഭവം. ഗിരിജാമ്മയെ മേയ് 12നാണ് കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ് ഗദ്ദയ്യ എല്ലാ ദിവസവും ഇവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും. മേയ് 15ന് എത്തിയപ്പോള്‍ അവരെ ബെഡില്‍ കാണാതെ വന്നതോടെ തിരച്ചില്‍ ഊര്‍ജിതമാക്കി. എന്നിട്ടും, ഫലമില്ലാതായപ്പോള്‍ നഴ്സുമാര്‍ മരിച്ചതാകാമെന്ന് ഉറപ്പിച്ചു.
സ്വന്തം ഭാര്യയുടെതെന്ന പേരില്‍ ആശുപത്രി മോര്‍ച്ചറിയില്‍നിന്ന് പൊതിഞ്ഞുകെട്ടിയ മൃതദേഹവും കൈമാറി. ഏറ്റുവാങ്ങി ഗ്രാമത്തിലെത്തിച്ച് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി അന്നുതന്നെ സംസ്കാരവും നടത്തി. ദിവസങ്ങള്‍ കഴിഞ്ഞ് മേയ് 23ന് മകന്‍ മുത്തയ്യയും മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഖമ്മാം ജില്ലാ ആശുപത്രിയിലായിരുന്നു മകനുണ്ടായിരുന്നത്. ഗിരിജാമ്മയുടെയും മുത്തയ്യയുടെയും മരണാനന്തര ചടങ്ങുകള്‍ ജൂണ്‍ ഒന്നിനാണ് ഒന്നിച്ച് നടത്തിയത്. ഇതിനു പിറ്റേന്നാണ് കഥയിലെ ട്വിസ്റ്റ്.
ഗിരിജാമ്മ ആരോഗ്യവതിയായി വീട്ടില്‍ തിരികെയെത്തി. രോഗം മാറി എല്ലാം ശരിയായിട്ടും തന്നെ കൂട്ടാന്‍ എന്തേ ആരും വരാതിരുന്നത് എന്നായിരുന്നു അവരുടെ പരിഭവം. ആരും വരാത്തതിനാല്‍ സ്വയം പോരേണ്ടിവന്നുവെന്നും ആശുപത്രിക്കാര്‍ 3,000 രൂപ ഏല്‍പിച്ചെന്നുമായിരുന്നു ഗിരിജാമ്മക്ക് പറയാനുണ്ടായിരുന്നത്.ആശുപത്രി അധികൃതര്‍ കൈമാറിയ മൃതദേഹം കോവിഡ് ബാധ ഭയന്ന് തുറന്നുനോക്കാത്തത് വില്ലനായെന്ന് കുടുംബവും ഗ്രാമവാസികളും പറയുന്നു. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വന്‍ വീഴ്ചക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.