Covid 19
അമേരിക്കയില്‍ ആദ്യ ഒമിക്രോണ്‍ മരണം; മരിച്ചത് കോവിഡ് വാക്‌സിന്‍ എടുക്കാത്ത വ്യക്തി
കോവിഡിന്റെ ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ടെക്സാസിലാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചയാള്‍ മരിച്ചത്. തിങ്കളാഴ്ചയാണ് മരണം സംഭവിച്ചതെന്ന് ഹാരിസ് കൗണ്ടി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇയാള്‍ കോവിഡ് പ്രതിരോധ വാക്സിന്‍ എടുത്തിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ ഒമിക്രോണ്‍ മരണമാണിതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഈ വിഷയത്തില്‍ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.
അന്‍പതിനും അറുപതിനുമിടയ്ക്ക് പ്രായമുള്ളയാളാണ് അസുഖം ബാധിച്ച് മരിച്ചത്. പ്രായമുള്ളവര്‍ പ്രതിരോധ കുത്തിവയ്പ് എടുക്കാതിരിക്കുകയും കോവിഡ് ബാധിക്കുന്ന സാഹചര്യമുണ്ടാകുകയും ചെയ്താല്‍ ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബര്‍ 18ന് വരെയുള്ള വിവരങ്ങള്‍ പ്രകാരം അമേരിക്കയിലെ കോവിഡ് കേസുകളില്‍ 73 ശതമാനവും ഒമിക്രോണ്‍ വകഭേദം കാരണമാണെന്ന് സിഡിസി തിങ്കളാഴ്ച അറിയിച്ചു.
അതേസമയം ബ്രിട്ടനിൽ ഭീകരത സൃഷ്ടിച്ച് കൊണ്ട് ഒമിക്രോൺ അനിയന്ത്രിതമായി പടരുന്നു. ആകെ ഒമിക്രോൺ മരണം 12 ആയി. ക്രിസ്മസിന് മുൻപ് രാജ്യത്ത് നിയന്ത്രണങ്ങൾ വരില്ലെന്ന സൂചനയാണ് ഉപ പ്രധാനമന്ത്രി ഡൊമിനിക് റാബ് നൽകിയത്. ഇത് രാജ്യത്ത് വ്യാപനം വർദ്ധിക്കാൻ കാരണമായേക്കും. നിലവിൽ ഒമിക്രോൺ ബാധിച്ച 104 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി വരെയുള്ള കണക്ക് പ്രകാരം 12,133 ഒമിക്രോൺ പ്രതിദിന കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ആകെ ഒമിക്രോൺ 37,101ആയി. രാജ്യത്തെ സ്ഥിതി ഗുരുതരമാണെന്ന് വിദഗ്ദ്ധ സംഘം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
Also read: രാജ്യത്ത് പുതുതായി 19 ഒമിക്രോൺ കേസുകൾ കൂടി; 80 ശതമാനം കേസുകളും ലക്ഷണമില്ലാത്തവ
ബ്രിട്ടനിലാണ് ഒമിക്രോൺ ബാധിച്ച് ലോകത്തെ ആദ്യ മരണം റിപ്പോർട്ട് ചെയ്‌തത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് ഒമിക്രോൺ ബാധിച്ചയാൾ മരിച്ചെന്ന പ്രഖ്യാപനം നടത്തിയത്. ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായാണ് ലോകത്ത് ഒരു മരണം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതിന്റെ ആവശ്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ബോറിസ് ജോൺസൺ പറഞ്ഞു.