ക്രൈം
തിരുവനന്തപുരത്ത് യുവ ഡോക്ടർ ഫ്ലാറ്റിൽ മരിച്ച കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
![abhirami suicide](https://citizenkerala.com/wp-content/uploads/2024/03/abhirami-suicide-e1711514197203.jpg)
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ അഭിരാമിയുടെ ആത്മഹത്യയിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകും.
അഭിരാമിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണ് എന്ന് വ്യക്തമല്ല. 6 മാസം മുൻപായിരുന്നു അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. കുടുംബ പ്രശ്നങ്ങളോ മറ്റ് എന്തെങ്കിലുമാണോ ആത്മഹത്യക്ക് കാരണം എന്നും പരിശോധിക്കും. പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.
അതേസമയം യുവതിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തതുകൊണ്ട് ആത്മഹത്യ ചെയ്യുന്നുവെന്നും കുറിപ്പിൽ പറയുന്നു. തന്റെ മരണത്തിൽ മറ്റാർക്കും ഉത്തരവാദിത്വമില്ലെന്നും അഭിരാമി എഴിതിയിട്ടുണ്ട്. ആത്മഹത്യ ചെയ്യാനുള്ള മറ്റു കാരണങ്ങളൊന്നും കുറിപ്പിൽ വിശദമാക്കിയിട്ടില്ല. അഭിരാമി താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. മറ്റ് പ്രശ്‌നങ്ങളൊന്നും അഭിരാമിയെ അലട്ടിയിരുന്നതായി അറിവില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ട് ആയിരുന്നു മെഡിക്കൽ കോളേജിന് സമീപമുള്ള ഫ്ലാറ്റിൽ അഭിരാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളനാട് സ്വദേശിയായ അഭിരാമി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സീനിയർ റെസിഡന്റ് ഡോക്ടർ ആയി പ്രവർത്തിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വെള്ളനാട്ടെ അഭിരാമിയുടെ വീട്ടിലെത്തിക്കും.