കേരളം
സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളെല്ലാം പിടിയില്‍, മുഖ്യപ്രതി സിന്‍ജോ പിടിയിലായത് കീഴടങ്ങാൻ വരുന്നതിനിടെ
![Screenshot 2024 03 02 102725](https://citizenkerala.com/wp-content/uploads/2024/03/Screenshot-2024-03-02-102725.jpg)
വയനാട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്‍റെ മരണത്തിൽ എല്ലാ പ്രതികളും പിടിയിൽ. മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ളവരാണ് പിടിയിലായത്. കീഴടങ്ങാൻ വരുമ്പോൾ കൽപ്പറ്റയിൽ വെച്ചാണ് സിന്‍ജോ പിടിയിലായത്. മുഹമ്മദ് ഡാനിഷ്, ആദിത്യന്‍ എന്നീ പ്രതികളും പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി.
സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നത്. ഹോസ്റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണ. ആരും സഹായത്തിന് എത്താത്ത നിസ്സഹായത. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്. ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.