കേരളം
മുഖ്യമന്ത്രിയുടെ അമിത സുരക്ഷയില്‍ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു
മുഖ്യമന്ത്രി പിണറായി വിജയന്റെ അമിത സുരക്ഷയില്‍ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. ഇന്നലെ മുഖ്യമന്ത്രിക്കെതിരെ പത്തോളം സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി. മുഖ്യമന്ത്രി കടന്നു പോകുന്ന സ്ഥലങ്ങളില്‍ പ്രതിപക്ഷ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്ന നടപടി കഴിഞ്ഞദിവസവും തുടര്‍ന്നു. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് വ്യത്യസ്ത പരിപാടികളില്‍ പങ്കെടുക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇന്നും കനത്ത സുരക്ഷയാവും മുഖ്യമന്ത്രിക്കായി ഒരുക്കുക. ഇന്നലെ മുഖ്യമന്ത്രിക്ക് നേരെ കൊല്ലത്ത് മാത്രം ആറിടത്താണ് കരിങ്കൊടി പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, ആര്‍. വൈ.എഫ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്.
ദേശീയപാതയിൽ കൊട്ടിയം, മേവറം എന്നിവിടങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പാരിപ്പള്ളിയിൽ യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകരും മാടൻനടയിൽ ആർവൈഎഫ്, യുവമോർച്ച പ്രവർത്തകരുമാണു കരിങ്കൊടി വീശിയത്. മാടൻനടയിൽ കരിങ്കൊടി കാണിക്കാൻ എത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. കടമ്പാട്ടുകോണം ഫാർമസി ജംക്‌ഷനു സമീപം കരിങ്കൊടി കാട്ടിയ മൂന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കല്ലമ്പലം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഉച്ചയോടെ മറ്റ് 2 യുവനേതാക്കളെയും കരുതൽ കസ്റ്റഡിയിലാക്കിയിരുന്നു. തിരുവനന്തപുരം കല്ലമ്പലത്തും കരിങ്കൊടി പ്രതിഷേധം നടന്നു. തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയ്ക്കിടെ പാരിപ്പള്ളിയിൽ മഹിളാ മോർച്ച പ്രവർത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. ഡിഐജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം വഴികളിൽ ഉടനീളം ഉണ്ടായിരുന്നു. ജില്ലയില്‍ പ്രതിപക്ഷ യുവജന സംഘടനകളിലെ 33 പേര്‍ കരുതല്‍ തടങ്കലിലാണ്. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, ആര്‍ വൈ എഫ് പ്രവര്‍ത്തകരാണ് കസ്റ്റഡിയില്‍ ഉള്ളത്.