ദേശീയം
ദ കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമ; പ്രധാനമന്ത്രി നരേന്ദ്ര മോദി
ദ കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്. തീവ്രവാദത്തെ പിന്തുണക്കുന്നവരുമായി പിൻവാതിൽ ചർച്ച നടത്തുന്നവരാണ് കോൺഗ്രസുകാരെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കർണാടക അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി പ്രചാരണ ആയുധമാക്കി കേരള സ്റ്റോറി സിനിമയെ ഉപയോഗിക്കുന്നുണ്ട്. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരു ഘട്ടത്തിൽ തൊട്ടടുത്ത് കേരളമാണെന്ന് പ്രസംഗിച്ചത് വൻ വിവാദമായിരുന്നു. അമിത് മാളവ്യ അടക്കം ബിജെപിയുടെ മറ്റ് നേതാക്കളും കേരളാ സ്റ്റോറി സിനിമയെ അനുകൂലിച്ചും പ്രശംസിച്ചും രംഗത്ത് വന്നിരുന്നു.
വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ ദി കേരള സ്റ്റോറി കേരളത്തിൽ പ്രദർശനം തുടങ്ങി. ചിത്രം സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സാങ്കൽപ്പിക സിനിമയല്ലെയെന്നും ചിത്രത്തിന്‍റെ ഉള്ളടക്കം ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റിന് എതിരെയല്ലേയെന്നും കോടതി ചോദിച്ചു. മുമ്പ് ഹിന്ദു സന്യാസിമാർക്കും ക്രിസ്ത്യൻ പുരോഹിതർക്കുമെതിരെ പരാമർശങ്ങളുള്ള സിനിമകൾ ഇറങ്ങിയിട്ടും ആശ്രമത്തിലും കോണ്‍വന്‍റിലും ആരെങ്കിലും പോകാതിരിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.
എറണാകുളത്തും കോഴിക്കോടും കേരള സ്റ്റോറി പ്രദർശനത്തിനെതിരെ തീയറ്ററുകൾക്ക് മുന്നിൽ പ്രതിഷേധം നടന്നു. ഫ്രാറ്റേർണിറ്റിയും നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസുമാണ് പ്രതിഷേധിച്ചത്. പല തീയറ്ററുകളും പ്രതിഷേധങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ റിലീസിൽ നിന്നും പിന്മാറി. തലശേരിയിൽ പ്രദർശനം നടത്താൻ തീയറ്ററുടമകൾ വിസമ്മതിച്ചതിനെ തുടർന്ന് സിനിമ കാണാനെത്തിയവർ പ്രതിഷേധിച്ചു.തുടർന്ന് ചിത്രം പ്രദർശിപ്പിച്ചു. ചിത്രത്തെ കുറിച്ച് ആദ്യ ദിനം സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്.