ആരോഗ്യം
കൊവിഡ് വാക്‌സിനുമായി ഇസ്രായേൽ, പരീക്ഷണങ്ങൾക്ക് തുടക്കമായി
കൊവിഡ്-19 വാക്‌സിൻ പരീക്ഷണങ്ങളുമായി മുന്നോട്ട് നീങ്ങുകയാണ് വിവിധ രാജ്യങ്ങൾ. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കൊവിഡ് വാക്‌സിൻ പുറത്തിറക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. 2020 അവസാനത്തോടെ വാക്‌സിൻ ലഭ്യമാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അതിനുള്ള സാധ്യതകൾ കുറവാണ്. 2021 ആദ്യത്തോടെയാകും കൊവിഡ് വാക്‌സിൻ എത്തുകയെന്നാണ് നിലവിൽ ലഭ്യമാകുന്ന സൂചനകൾ. ഇതിനിടെ ഇസ്രായേൽ വാക്‌സിൻ പരീക്ഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.
കൊവിഡ് വാക്‌സിൻ പരീക്ഷണങ്ങൾക്ക് തുടക്കമായെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊവിഡ് വാക്‌സിൻ്റെ ക്ലിനിക്കൻ പരീക്ഷണങ്ങൾ അടുത്തമാസം ആരംഭിക്കുമെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. ഇസ്രായേൽ ഇൻസിറ്റി റ്റ്യൂട്ട് ഫോർ ബയോളജിക്കൽ റിസർച്ച്(ഐഐബിആർ) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത “ബ്രൈ ലൈഫ്” വാക്‌സിനാണ് കൊവിഡിനെതിരെ ഇസ്രായേൽ പുറത്തിറക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
വാക്‌സിൻ്റെ രണ്ടാം ഘട്ടത്തിൽ ആരോഗ്യമുള്ള 980 സന്നദ്ധ പ്രവർത്തകരിൽ പരീക്ഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇതിന് മുൻപായി 80 പേരിൽ വാക്‌സിൻ പരീക്ഷിക്കും. പേരുവിവരങ്ങൾ വെളിപ്പെടുത്താത്ത നിരവധി മെഡിക്കൽ സെൻ്ററുകളിൽ ഡിസംബറിലാണ് രണ്ടാം ഘട്ട പരീക്ഷണം. നിർണായകമായ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ 25,000 സന്നദ്ധപ്രവർത്തകരെ പങ്കെടുപ്പിക്കും. ഏപ്രിൽ, മേയ് മാസങ്ങളിലാകും ഈ പരീക്ഷണങ്ങൾ നടക്കുക. മികച്ച ഫലമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
കൊറോണ വൈറസ് വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇസ്രായേൽ ഞായറാഴ്‌ച ആരംഭിച്ചു. രണ്ട് സന്നദ്ധ പ്രവർത്തകരിലാണ് പരീക്ഷണം നടത്തിയത്. ഒരാളെ ഷെബയിലും മറ്റൊരാളെ ജറുസലേമിലെ ഹദസ മെഡിക്കൽ സെൻ്ററിലുമാണ് പരീക്ഷണങ്ങൾക്ക് വിധേയമാക്കിയത്. രണ്ട് പേരിൽ ഒരാളായ 34കാരൻ ആരോഗ്യവാനാണെന്ന് അധികൃതർ പ്രസ്‌താവനയിലൂടെ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) നിർദേശങ്ങൾ പാലിച്ചാണ് പരീക്ഷണങ്ങൾ നടക്കുന്നത്. അടുത്ത ഘട്ടത്തിൽ കൂടുതൽ പേരിലേക്ക് പരീക്ഷണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ട്.