ദേശീയം
രാജ്യത്ത് ഇന്നലെ 2,55,874 പേര്‍ക്കു കോവിഡ്
രാജ്യത്തെ കൊവിഡ് കേസുകൾ മൂന്ന് ലക്ഷത്തിൽ താഴെയായി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം 2,55,874 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച ദിവസത്തെ കേസുകളെ അപേക്ഷിച്ച് 50,000 കേസുകളുടെ കുറവാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 614 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
പ്രതിദിന രോഗവ്യപന നിരക്ക് 15.52% മായി കുറഞ്ഞു. ഡൽഹി, മുംബൈ, ബിഹാർ, ഗുജറാത്ത്, ഭോപാൽ തുടങ്ങിയ ഉത്തരേന്ത്യൻ നഗരങ്ങളിലെല്ലാം കൊവിഡ് കേസുകളിൽ കുറവുണ്ടായി. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച കർണാടകത്തിലും പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു.
മൂന്നാം തരംഗത്തിന്‍റെ തുടക്കത്തിൽ രോഗവ്യാപനം ഏറ്റവും രൂക്ഷമായിരുന്ന മഹാരാഷ്ട്രയിലും കണക്കുകൾ ഗണ്യമായി കുറഞ്ഞു. ഡൽഹിയുൾപ്പടെ പത്ത് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ ഇന്ന് യോഗം ചേരും. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യങ്ങൾ യോഗത്തിൽ വിലയിരുത്തും.
മധ്യപ്രദേശില്‍ ഒമൈക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി. ഇന്‍ഡോറില്‍ കോവിഡ് ബാധിച്ച 12 പേരില്‍ വിദഗ്ധ പരിശോധന നടത്തിയപ്പോള്‍ ആറുപേരില്‍ പുതിയ വകഭേദം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ആറു കുട്ടികളെയാണ് പുതിയ വകഭേദം ബാധിച്ചത്. ജനുവരി ആറു മുതല്‍ നടത്തിയ പരിശോധനകളില്‍ ഒമൈക്രോണിന്റെ ഉപവകഭേദമായ ബി എ.2 ബാധിച്ച 21 കേസുകള്‍ കണ്ടെത്തിയതായി ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ചെയര്‍മാന്‍ വിനോദ് ഭണ്ഡാരി അറിയിച്ചു.