ദേശീയം
കുരങ്ങുപനി; സംസ്ഥാനങ്ങൾക്ക് മാർഗനിർദേശങ്ങളുമായി കേന്ദ്രം
കുരങ്ങുപനി പ്രതിരോധത്തിന് സംസ്ഥാനങ്ങൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ 21 ദിവസം നിരീക്ഷിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. സാമ്പിളുകൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിലേക്ക് അയക്കണം. വിശദമായ മാർഗ്ഗ നിർദേശങ്ങൾ നൽകിയെന്നും സംസ്ഥാനങ്ങൾ ബോധവത്കരണം നടത്തണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുൻകരുതൽ നടപടി.
ഇരുപത് രാജ്യങ്ങളിലായി ഇരുന്നൂറിലേറെ പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശ് ആരോഗ്യ വകുപ്പ് കുരങ്ങുപനിയുടേതിന് സമാനമായ ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ ചികിത്സിക്കുന്നതിനുള്ള മാർഗ്ഗനിർദേശം പുറപ്പെടുവിച്ചു. രോഗികളെ ചികിത്സിക്കുന്നതിനും, സാമ്പിൾ പരിശോധിക്കുന്നതിനുമുള്ള മാർഗ്ഗനിർദേശങ്ങളാണ് ആശുപത്രികൾക്ക് നൽകിയത്. രാജ്യത്ത് ഇതുവരെ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യാത്തതിനാൽ നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഐസിഎംആർ നേരത്തെ അറിയിച്ചിരുന്നു.
കുരങ്ങുപനി ബാധിത രാജ്യങ്ങളിലേക്ക് യാത്രാ നടത്തിയവരും പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നവരും സ്വയം പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഐസിഎംആർ ഗവേഷക ഡോ. അപർണ മുഖർജി ആവശ്യപ്പെട്ടിരുന്നു. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വളരെ അടുത്തിടപഴകുന്നതിലൂടെ മാത്രമേ രോഗബാധ ഉണ്ടാകൂ എന്നും രാജ്യത്ത് നിലവിൽ കേസുകൾ ഇല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സഹാചര്യമില്ലെന്നും ഐസിഎംആർ അറിയിച്ചു. രാജ്യത്ത് രോഗബാധ ഉണ്ടായാൽ നേരാടൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലെ രോഗബാധയുടെ സാഹചര്യം ഇന്ത്യ നിരീക്ഷിച്ച് വരികയാണെന്നും ഐസിഎംആർ വ്യക്തമാക്കി.