ദേശീയം
കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ല; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന
ഇന്ത്യയിലടക്കം നിരവധി രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വൈറസ് വ്യാപനത്തില്‍ പുതിയ പുതിയ Omicron BA.2 വകഭേദമാണ് കാണപ്പെടുന്നത് എന്നും ലോകാരോഗ്യ സംഘടനയുടെ പ്രമുഖ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ പറഞ്ഞു. Omicron BA.2 കൂടാതെ, XE, BA.4, BA.5 എന്നിവയുൾപ്പെടെ കൊറോണ വൈറസിന്‍റ മറ്റ് നിരവധി വകഭേദങ്ങളും ലോകമെമ്പാടും ഇതിനോടകം കണ്ടെത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
“നിലവിൽ Omicron BA.2 ആണ് ഇന്ത്യയിലും ലോകമെമ്പാടും ഏറ്റവും സാധാരണമായത്. കോവിഡ് വ്യാപനം തുടരുന്നിടത്തോളം, ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്”, അവര്‍ പറഞ്ഞു. Omicron BA.2നെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ അവര്‍ മാസ്ക് ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
എന്നാല്‍, ഭാവിയില്‍ മറ്റൊരു ലോക്ക്ഡൗൺ നടപടിയുടെ ആവശ്യമുണ്ടാകില്ല എന്നും മുൻകരുതൽ നടപടിയായി എല്ലാ ആളുകളും മാസ്ക് ധരിക്കണമെന്നും മഹാമാരിയുടെ ആദ്യ നാളുകളില്‍ വൈറസ് പടരുന്നത് തടയാൻ ഇതാണ് പ്രധാന മാര്‍ഗ്ഗം എന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഇന്ന് നമുക്ക് നല്ല പരിശോധനാ സൗകര്യങ്ങളും വാക്സിനുകളും ചില ഉപയോഗപ്രദമായ മരുന്നുകളും ഉണ്ട്. അതിനാൽ ലോക്ക്ഡൗൺ പോലുള്ള നടപടികൾ സ്വീകരിക്കേണ്ടിവരില്ല, മാസ്ക് ധരിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് കാത്തിരിയ്ക്കാതെ എല്ലാ ആളുകളും മാസ്ക് ധരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ഡല്‍ഹിയില്‍ Omicron BA.2.12 വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്‌തു, ഇത് കൊറോണ വൈറസിന്‍റെ omicrone വകഭേദത്തെക്കാള്‍ (BA.2) കൂടുതൽ വേഗത്തില്‍ പകരുന്നതാണ്.
BA.2.12 വകഭേദം ആരോഗ്യ വിദഗ്ധര്‍ അതിസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. എന്നാല്‍, ഈ വകഭേദം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറില്‍ 2,593 പുതിയ കോവിഡ്-19 കേസുകളും 44 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്.