കേരളം
ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; ആഭ്യന്തര വകുപ്പ് ഒരു ഗൂഢസംഘത്തിന്റെയും കയ്യിലല്ലെന്ന് മുഖ്യമന്ത്രി
![Himachal Pradesh Himachal Pradesh cloudburst (54)](https://citizenkerala.com/wp-content/uploads/2023/09/Himachal-Pradesh-Himachal-Pradesh-cloudburst-54.jpg)
ആലുവയിൽ കുടുംബത്തോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം തികച്ചും ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണ് അരങ്ങേറിയത്. കുറ്റവാളി രക്ഷപെടാൻ പാടില്ല എന്നതാണ് പ്രധാനം, അത് ഉറപ്പാക്കും. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമം വർദ്ധിച്ചു വരികയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തീർത്തും രാഷ്ട്രീയപരമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ആലുവ സംഭവം ഒറ്റപ്പെട്ടത് തന്നെ. ആ ഒറ്റപ്പെട്ട സംഭവത്തെ എടുത്ത് പർവ്വതീകരിച്ച് കേരളത്തിൽ ആകെ എന്ന് പറയേണ്ടതില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. ആലുവയിലെ കുട്ടിയുടെ പിതാവിന്റെ വേദനയോട് ഈ നാട് ചേരുകയാണുണ്ടായത്. പ്രതിയെ പിടികൂടാൻ എല്ലാവരുടെയും ഭാഗത്തുനിന്ന് സഹായം ഉണ്ടായിട്ടുണ്ട്. അതിന് നാട്ടുകാരുടെയും സഹായം ഉണ്ടായിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
ക്രമസമാധാന നിലയിൽ രാജ്യത്ത് തന്നെ അഭിമാനകരമായ നിലയിൽ നമ്മുടെ സംസ്ഥാനത്തിന്റെ സ്ഥിതി. അതിൽ എല്ലാവർക്കും അഭിമാനിക്കാൻ സാധിക്കും. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുക എന്നതാണ് അഭിമാനകരമായ രീതിയിൽ കേരളത്തിൽ നിർവഹിക്കുന്നത്. പൊതുവായി നാടിന്റെ ഭദ്രത കാത്തുസൂക്ഷിക്കാൻ നമുക്ക് ആയിട്ടുണ്ട്. അതിൽ ജനങ്ങൾക്കും പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഭ്യന്തര വകുപ്പ് ഒരു ഗൂഢ സംഘത്തിന്റെ കയ്യിൽ ആണ് എന്ന ആരോപണം പ്രത്യേക മനോനിലയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര വകുപ്പ് ശരിയായ നിലയിലാണ് പ്രവർത്തിക്കുന്നത്. വകുപ്പിന് അതിന്റെതായ ശ്രേണി വച്ചുകൊണ്ട് തന്നെയാണ് നയിക്കുന്നത് എന്ന് പിണറായി വിജയൻ പറഞ്ഞു. അവരവർമനസ്സിൽ കാണുന്നത് പറയാൻ ശരിയല്ലാത്ത കാര്യങ്ങൾ ഉന്നയിക്കരുത്. എന്തിനെയും അപഹസിക്കാനുള്ള നീക്കം ആണിത്. രാഷ്ട്രീയമായ പ്രചരണത്തിനു വേണ്ടി നാടിനെ ആകെ അപഹസിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.