ദേശീയം
കോടതി പറഞ്ഞാല്‍ പുടിന്‍ യുദ്ധം നിര്‍ത്തുമോ?ചീഫ് ജസ്റ്റിസ്; വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ ഹര്‍ജി
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തുന്ന കാര്യത്തില്‍ എന്തുചെയ്യാനാകുമെന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ടു. നിരവധി വിദ്യാര്‍ത്ഥികൾ റൊമേനിയന്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതില്‍ 30 ഓളം പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. കൊടും തണുപ്പിലാണ് ഇവര്‍ കഴിയുന്നത്. ആവശ്യത്തിന് ഭക്ഷണം പോലുമില്ലാതെയാണ് കഴിഞ്ഞ ആറുദിവസമായി ഇവര്‍ കഴിയുന്നതെന്നും
ഒരു അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു.
ഇവരെ ഒഴിപ്പിക്കുന്നതിന് കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതില്‍ കോടതി എന്തു നടപടിയെടുക്കണമെന്നാണ് താങ്കള്‍ പ്രതീക്ഷിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. കുട്ടികളുടെ അവസ്ഥയില്‍ കോടതിക്ക് സഹതാപമുണ്ട്. വളരെ അസ്വസ്ഥപ്പെടുത്തുന്നതുമാണ്. പക്ഷെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് പുടിനോട് സുപ്രീംകോടതിക്ക് ആവശ്യപ്പെടാനാകുമോയെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ചോദിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ രക്ഷാദൗത്യം പുരോഗമിക്കുന്നുണ്ടല്ലോയെന്നും കോടതി ചോദിച്ചു. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കാമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്, ഹര്‍ജിയുടെ കോപ്പി അറ്റോര്‍ണി ജനറലിന് കൈമാറാന്‍ നിര്‍ദേശിച്ചു. കുട്ടികളെ ഒഴിപ്പിക്കുന്നതില്‍ എന്തു ചെയ്യാനാകുമെന്ന് പരിശോധിക്കാനും കോടതി എജിക്ക് നിര്‍ദേശം നല്‍കി. ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാർ ഫലപ്രദമായി ഇടപെടുന്നുണ്ടെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ കോടതിയെ അറിയിച്ചു. പ്രധാനമന്ത്രി റഷ്യൻ, യുക്രൈൻ പ്രസിഡന്റുമാരോട് സംസാരിച്ചു. രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി നാലു കേന്ദ്രമന്ത്രിമാരെ അതിർത്തി രാജ്യങ്ങളിലേക്ക് അയച്ചതായും എജി അറിയിച്ചു.