കേരളം
ഒറ്റ ദിനം, 50 ലക്ഷം വരെ ലാഭിക്കാൻ കെഎസ്ആർടിസിയുടെ വമ്പൻ പ്ലാൻ! മന്ത്രിയുടെ ‘നന്നാക്കലിന്’ നിറഞ്ഞ പിന്തുണ
![Screenshot 2024 02 19 194036](https://citizenkerala.com/wp-content/uploads/2024/02/Screenshot-2024-02-19-194036.jpg)
![Screenshot 2024 02 19 194036](https://citizenkerala.com/wp-content/uploads/2024/02/Screenshot-2024-02-19-194036.jpg)
കെഎസ്ആര്‍ടിസിയുടെ ഏകദേശം 836 വണ്ടികള്‍ ഷെഡ്ഡില്‍ കിടക്കുകയാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അതില്‍ 80 വണ്ടി ഉടനെ തന്നെ പണിയെല്ലാം തീര്‍ത്ത് ഇറക്കും. 2001ല്‍ മന്ത്രിയായിരുന്നപ്പോള്‍ കട്ടപ്പുറത്ത് 600 വണ്ടിയായിരുന്നു ഉണ്ടായിരുന്നത്. ഈ 836 വണ്ടികളും സര്‍വീസ് തുടങ്ങുന്നതോടെ കളക്ഷനും വര്‍ധിക്കും. കെഎസ്ആർടിസി തിരുവനന്തപുരം ജില്ലകളിലെ ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കി തുടങ്ങിയതിനെ കുറിച്ചും മന്ത്രി പറഞ്ഞു.
അടുത്തതായി കൊല്ലം ജില്ലയിലേക്ക് കടക്കും. പിന്നീട് എല്ലാ ജില്ലകളിലേക്കും വരും. രണ്ടാഴ്ചക്കുള്ളില്‍ എല്ലാ ജില്ലകളിലും ഇത് നടപ്പാക്കി കഴിഞ്ഞാല്‍ ഒരു ദിവസം 40 മുതല്‍ 50 ലക്ഷം വരെ ഡീസലില്‍ ലാഭിക്കാൻ കഴിയുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. അതേസമയം, റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കിയതോടെ തിരുവനന്തപുരം ജില്ലയിൽ മാത്രം ഒരു ദിവസം 3,29,831 രൂപ 03 പൈസ ലാഭിക്കുവാൻ കഴിയുന്നുവെന്നാണ് കണക്കുകള്‍.
ഡെഡ് കിലോമീറ്റർ ഒഴിവാക്കിയതിലൂടെ മാത്രം ഒരു ദിവസത്തെ ലാഭം 2,85,837 രൂപ 43 പൈസയാണ്. ഗതാഗത വകുപ്പ് മന്ത്രിയായി കെ. ബി. ഗണേഷ് കുമാർ ചാർജ്ജ് എടുത്ത ശേഷം തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം സെൻട്രൽ, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ എന്നീ അഞ്ചു ക്ലസ്റ്ററുകളിലായുള്ള 20 യൂണിറ്റുകളിലെ യൂണിറ്റ് ഓഫീസർമാരുമായും കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ, എക്സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസ് എന്നിവരുമായും നടത്തിയ മീറ്റിങ്ങുകളിൽ ആണ് റൂട്ട് റാഷണലൈസേഷൻ നിർദ്ദേശം മുന്നോട്ടുവച്ചത്.
ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും സഹകരണത്തോടെയാണ് അതിവേഗം ഷെഡ്യൂളുകൾ പുനക്രമീകരിച്ച് റൂട്ട് റാഷണലൈസേഷൻ വിജയകരമായി നടപ്പിലാക്കുവാൻ സാധിച്ചത്. തിരുവനന്തപുരത്തെ 20 കെഎസ്ആർടിസി ഡിപ്പോകളിൽ റൂട്ട് റാഷണലൈസേഷന്റെ ഭാഗമായി ഡെഡ് കിലോമീറ്റർ ഒഴിവാക്കി ഷെഡ്യൂൾ റീ അറേഞ്ച് ചെയ്ത് നേടാനായത് പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടമാണ്. ഒരു ദിവസത്തെ ലാഭം 2,85,837 രൂപ 43 പൈസ എന്നത് ഡെഡ് കിലോമീറ്റർ ഒഴിവാക്കിയതിനുള്ള ലാഭം മാത്രമാണ്.
10998.40 കിലോമീറ്റർ ആണ് തിരുവനന്തപുരത്ത് മാത്രം ഡെഡ് കിലോമീറ്റർ ആയി പരിശോധനയിൽ മനസിലാക്കിയിട്ടുള്ളത്. ഇത്രയും ഡെഡ് കിലോമീറ്റർ ഒഴിവാക്കുന്നതിലൂടെ 2903.50 ലിറ്റർ ഡീസൽ തിരുവനന്തപുരം ജില്ലയിൽ മാത്രം കെഎസ്ആര്‍ടിസിക്ക് ലാഭിക്കാൻ സാധിക്കുന്നു. അതുകൂടാതെ ഒരു കിലോമീറ്ററിന് 4 രൂപ സ്പെയർപാർട്സിനായി ചെലവാകുന്നുണ്ട്. അതിലൂടെ നമുക്ക് 43,993.60 രൂപ ലാഭം കിട്ടും. ആകെ പ്രതിദിന ലാഭം 3,29,831.03 രൂപ എന്നത് ഒരു മാസത്തേക്ക് (30 ദിവസം കണക്കാക്കിയാൽ) 98,94,930.90 രൂപയാണ്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!