ദേശീയം
അഗ്നിപഥ് പദ്ധതി; നാവികസേനയിലേക്ക് മൂന്നു ദിവസത്തിനിടെ അപേക്ഷിച്ചത് 10,000 വനിതകൾ
കേന്ദ്രസർക്കാർ നടപ്പാക്കിയ അഗ്നിപഥ് പദ്ധതി വഴിയുള്ള നിയമനത്തിനായി നാവികസേനയിലേക്ക് അപേക്ഷകളുടെ പ്രളയം. നാവികസേനയിൽ ചേരാൻ ഇതുവരെ അപേക്ഷിച്ചത് പതിനായിരത്തോളം വനിതകൾ. കഴിഞ്ഞ മൂന്നു ദിവസത്തിനിടെയാണ് ഇത്രയേറെ അപേക്ഷകൾ ലഭിച്ചത്. ഈ വർഷം ആകെ 3000 പേരെയാണ് അഗ്നിപഥിലൂടെ നിയമിക്കുക.
ഇതിൽ എത്ര വനിതകൾ ഉണ്ടാകുമെന്ന് സേന വ്യക്തമാക്കിയിട്ടില്ല. ഓഫിസർ റാങ്കിനു താഴെയുള്ള തസ്തികകളിലേക്ക് ആദ്യമായാണ് വനിതകൾക്ക് പ്രവേശനം അനുവദിക്കുന്നത്. സെയ്‌ലർ തസ്തികയിൽ ചേരുന്ന വനിതകളെ യുദ്ധക്കപ്പലുകളിലടക്കം നിയോഗിക്കും. കര, വ്യോമ സേനകളിലും അഗ്നിപഥ് വഴി വനിതകളെ നിയോഗിക്കും.
സേവനകാലത്ത് പരിക്കേൽക്കുന്ന അഗ്നിപഥ് സേനാംഗങ്ങൾക്ക് ആജീവനാന്തം സൗജന്യ ചികിത്സ നൽകുന്നതു പരിഗണനയിലാണെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. അതിനിടെ, അഗ്നിപഥ് പദ്ധതിക്കെതിരായ ഹർജിയിൽ സുപ്രീംകോടതി അടുത്തയാഴ്ച വാദം കേൾക്കും.