കേരളം
അഭിമന്യു കൊലക്കേസ്: രേഖകള്‍ അപ്രത്യക്ഷമായതില്‍ ദുരൂഹതയെന്ന് കുടുംബം
![IMG 20240307 WA0298](https://citizenkerala.com/wp-content/uploads/2024/03/IMG-20240307-WA0298.jpg)
അഭിമന്യു കൊലക്കേസിലെ കുറ്റപത്രം അടക്കമുള്ള രേഖകള്‍ കോടതിയില്‍ നിന്നും അപ്രത്യക്ഷമായതില്‍ ദുരൂഹതയുണ്ടെന്ന് അഭിമന്യുവിന്റെ കുടുംബം. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ രേഖകള്‍ കാണാതായത് ഞെട്ടിക്കുന്ന സംഭവമാണ്. ഇതേപ്പറ്റി സമഗ്ര അന്വേഷണം വേണം. രേഖകള്‍ മാറ്റിയവരെ പൊതു സമൂഹത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും അഭിമന്യുവിന്റെ സഹോദരന്‍ പരിജിത്ത് ആവശ്യപ്പെട്ടു.
അഭിമന്യു കൊലക്കേസിന്റെ രേഖകള്‍ കാണാതായത് ഞെട്ടിച്ചെന്ന് സിപിഎം നേതാവ് എകെ ബാലന്‍ പറഞ്ഞു. ഹൈക്കോടതി സമഗ്ര അന്വേഷണം നടത്തണം. വര്‍ഗീയ സംഘടനയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്നും എ കെ ബാലന്‍ പറഞ്ഞു. അഭിമന്യൂ കൊലക്കേസിലെ രേഖകള്‍ കാണാതായത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അന്വേഷിക്കണമെന്ന് എസ്എഫ്‌ഐയും ആവശ്യപ്പെട്ടു.
എറണാകുളം സെന്‍ട്രല്‍ പൊലീസ് എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച, കുറ്റപത്രം അടക്കമുള്ള പത്തിലേറെ രേഖകളാണ് നഷ്ടമായത്. കുറ്റപത്രം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, കാഷ്വല്‍റ്റി രജിസ്റ്റര്‍, സൈറ്റ് പ്ലാന്‍ തുടങ്ങിയ രേഖകളാണ് കാണാതായത്. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് രേഖകള്‍ കാണാതാകുന്നത്. രേഖകള്‍ നഷ്ടമായ വിവരം സെഷന്‍സ് ജഡ്ജി ഡിസംബറില്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ 26 ക്യാമ്പസ് ഫ്രണ്ട് – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തുള്ളത്. 2018 ജൂലൈ ഒന്നിന് പുലർച്ചെയാണ് അഭിമന്യു മഹാരാജാസ് കോളജ് ക്യാമ്പസില്‍ കൊല്ലപ്പെട്ടത്. ഇതേ കോളജിലെ അര്‍ജുന്‍ എന്ന വിദ്യാര്‍ത്ഥിക്കും കുത്തേറ്റിരുന്നു. മഹാരാജാസിലെ വിദ്യാര്‍ത്ഥിയും ഒന്നാം പ്രതിയുമായ മുഹമ്മദ് ചൂണ്ടിക്കാണിച്ചത് പ്രകാരം ഒന്‍പതാം പ്രതി ഷിഫാസ് അഭിമന്യുവിനെ പിടിച്ചുനിര്‍ത്തുകയും സഹല്‍ കത്തികൊണ്ട് കുത്തുകയായിരുന്നുമെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.