കേരളം
സ്ഫടികം ഇന്ന് വീണ്ടും തീയറ്ററുകളിലേക്ക്; മലയാള സിനിമയുടെ പുതിയ ചരിത്രം
മോഹൻലാൽ ചിത്രം ‘സ്ഫടികം’ ഫോർ കെ പതിപ്പ് ഇന്ന് ഫെബ്രുവരി ഒൻപതിന് തിയറ്ററുകളിെലത്തുകയാണ്. രാവിലെ ഏഴ് മണി മുതൽ വിവിധ തിയറ്ററുകളിൽ മോഹൻലാൽ ഫാൻസ് പ്രത്യേക ഷോ സംഘടിപ്പിക്കുന്നുണ്ട്. മിക്ക ഷോയും ഹൗസ്ഫുൾ ആയി കഴിഞ്ഞു. കേരളത്തിൽ മാത്രം 140ഓളം തിയറ്ററുകളിലാണ് സ്ഫടികം റിലീസിനെത്തുന്നത്.
പഴയ സ്ഫടികത്തിലെ ദൃശ്യങ്ങള്‍ക്കൊപ്പം പുതുതായി ചിത്രീകരിച്ച രംഗങ്ങളും പുതിയ പതിപ്പില്‍ ഉണ്ടാകും. സിനിമയ്ക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്തിയും ദൈർഘ്യം കൂട്ടിയും എത്തുന്ന സിനിമ ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് സംവിധായകൻ ഭദ്രൻ പറഞ്ഞിരുന്നു. എട്ടര മിനിറ്റ് ദൈർഘ്യം കൂടിയ സ്ഫടികമാണ് തിയേറ്ററിൽ എത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഗൾഫ് രാജ്യങ്ങൾ ഒഴികെ 40ൽ അധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുക. ഒരു സിനിമയുടെ റീ റിലീസിന് ആദ്യ ദിവസം തന്നെ ഇത്രയും രാജ്യങ്ങളിൽ പ്രദർശനം ഉണ്ടാവുന്നത് ഇന്ത്യയിൽ ആദ്യമായിട്ടാണ്. ഘാന, നൈജീരിയ, ടാൻസാനിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ ആദ്യ ദിനം പ്രദർശനത്തിന് എത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ‘സ്‌ഫടികം’. കഴിഞ്ഞ പത്ത് വർഷത്തെ പ്രേക്ഷകരുടെ നിരന്തരമായ അഭ്യർത്ഥനയുടെയും കത്തുകളുടെയും ഫലമാണ് സ്ഫടികത്തിന്റെ റീറിലീസെന്ന് സംവിധായകൻ ഭദ്രൻ പറയുക ഉണ്ടായി.
സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് ആണ് നടത്തിയിരിക്കുന്നത്. മിനിമം മൂന്ന് വർഷത്തേക്ക് ഈ സിനിമയ്ക്ക് ഒടിടി, സാറ്റലൈറ്റ് റിലീസ് ഉണ്ടാവില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് ഭദ്രൻ പറഞ്ഞു. 1995ല്‍ തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, തിലകന്‍, സ്പടികം ജോർജ്, നെടുമുടി വേണു, ഉര്‍വ്വശി തുടങ്ങിയ ഒരുപിടി അഭിനേതാക്കളുടെ മികച്ച കഥാപാത്രങ്ങളുടെ പ്രകടനങ്ങളുമാണ് ഇന്നും സിനിമയുടെ വിജയം. മോഹന്‍ലാല്‍ ആരാധകരുടെയും സംവിധായകന്‍ ഭദ്രന്‍റെയും ദീര്‍ഘകാലത്തെ ആഗ്രഹമാണ് ഫെബ്രുവരി 9ന് സഫലമാവുന്നത്.
ആടുതോമയും ചാക്കോമാഷും തുളസിയും പൊന്നമ്മയും ലൈലയും എസ്ഐ കുറ്റിക്കാടനും ഒറ്റപ്ലാക്കനച്ചനുമൊക്കെ വീണ്ടും ജീവസ്സുറ്റ കഥാപാത്രങ്ങളായി 4കെ ദൃശ്യശ്രാവ്യമികവിൽ മുന്നിലെത്തുമ്പോൾ നവയുഗ സിനിമകളുടെ എല്ലാ സവിശേഷതകളോടും കൂടെ പ്രായഭേദമെന്യേ ഏവർക്കും ആഘോഷിക്കാനും ആസ്വദിക്കാനുമുള്ളതെല്ലാം സിനിമയിലുണ്ടാകുമെന്നാണ് സംവിധായകന്‍ ഭദ്രന്‍റെ ഉറപ്പ്.
4K ഡോൾബി അറ്റ്മോസ് മികവിൽ റീറിലീസിനെത്തിയ ‘സ്ഫടികം’ കണ്ടപ്പോൾ ഒരു പുതിയ സിനിമ കാണുന്ന അനുഭവമായിരുന്നുവെന്ന് പ്രേക്ഷകർ. തിരുവനന്തപുരം ഏരീസ് പ്ലക്സ് തിയേറ്ററിൽ നടന്ന പ്രത്യേക പ്രീമിയർ ഷോ കണ്ടിറങ്ങിയതിന് ശേഷമാണ് പ്രേക്ഷകരുടെ പ്രതികരണം. പ്രദർശനം കാണുന്നതിനായി മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പടെയുള്ള നിരവധിയാളുകൾ എത്തിയിരുന്നു.
1995ലെ ബോക്‌സ് ഓഫീസിൽ എട്ട് കോടിയിലധികം കളക്ഷൻ നേടിയ സ്ഫടികം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു.
ജിയോമെട്രിക്സ് എന്ന കമ്പനി വഴി ഏകദേശം രണ്ട് കോടി രൂപയോളം ചിലവിട്ടാണ് വീണ്ടും സ്ഫടികം തിയേറ്ററിൽ എത്തിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ പകരം വയ്ക്കാനില്ലാത്ത തീപ്പൊരി സിനിമയായ ‘സ്ഫടികം’ മലയാളസിനിമയിൽ എക്കാലത്തേയും മികച്ച ജനപ്രിയ ചിത്രവുമാണ്.