ദേശീയം
തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയുടെ തേരോട്ടം; ആഹ്ലാദപ്രകടനവുമായി പ്രവര്‍ത്തകര്‍
തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയുടെ തേരോട്ടം. 150 സീറ്റുകളില്‍ ഡിഎംകെ സഖ്യം മുന്നേറുമ്പോള്‍ 83 സീറ്റുകളിലാണ് അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ മുമ്പിലുള്ളത്. കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസനാണ് മുമ്പിലുള്ളത്.
ഡിഎംകെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷത്തിലേക്ക് എത്തിയതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് മധുരം വിതരണം ചെയ്ത് ആഹ്ലാദപ്രകടനം നടത്തി. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ വലിയ ആള്‍ക്കൂട്ടമുണ്ടായതോടെ കൂട്ടംകൂടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി.
വിജയാഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് എം കെ സ്റ്റാലിന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 234 സീറ്റുകളുള്ള തമിഴ്നാട്ടിൽ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണാഡിഎംകെയെ ഭരണത്തിൽ നിന്നും തൂത്തെറിഞ്ഞ് ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കുമെന്ന ഡിഎംകെയുടെ ആത്മവിശ്വാസം ശരിവെക്കുന്നതാണ് പുറത്തുവരുന്ന ഫലങ്ങള്‍.
മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി, ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ, മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽഹാസൻ എന്നിവർ മുന്നിലാണ്. ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം ബോഡിനായ്ക്കന്നൂരിൽ മുന്നിലാണ്. ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുകൻ കട്പാടിയിലും തൗസന്റ് ലൈറ്റ്സിൽ ബിജെപി സ്ഥാനാർഥി ഖുഷ്ബുവും പിന്നിലാണ്.