കേരളം
ലീഗ് പ്രവർത്തകന്റെ കൊലപാതകം; ഷിനോസിന്‍റെ ഫോണിൽ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു
കണ്ണൂരിലെ പാനൂരിൽ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകന്‍ ഷിനോസിന്‍റെ ഫോണിൽ നിന്ന് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളാണ് ലഭിച്ചത്. വിശദ പരിശോധനയ്ക്കായി ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി. മറ്റു പ്രതികളെ കണ്ടത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് അന്വേഷണസംഘം.
അക്രമികൾ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന മൂന്നു ഇരുചക്ര വാഹനങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഡിവൈഎസ്പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള 15 ക്രൈംബ്രാഞ്ച് സംഘമാണ് പുതുതായി കേസ് അന്വേഷിക്കുന്നത്. മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ നേതാവ് കെ സുഹൈലടക്കം 25 പേരാണ് കൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
പ്രതികളിൽ 11 പേരെ തിരിച്ചറിഞ്ഞെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. പിടിയിലായ ഷിനോസ് ഒഴികെ മറ്റെല്ലാവരും ഒളിവിലാണ്. സംഭവ സ്ഥലത്ത് നിന്നും പൊലീസിന് മാരകായുധങ്ങളും നേരത്തെ ലഭിച്ചിരുന്നു. 22 വയസുകാരനായ മൻസൂർ ലീഗ്-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് മൻസൂറിന് വെട്ടേറ്റത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംഭവത്തിൽ മൻസൂറിന്റെ സഹോദരൻ മുഹ്‌സിനും പരിക്കേറ്റു.
ഇരുവരെയും ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മൻസൂർ മരണമടയുകയായിരുന്നു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് ഇവിടെ സംഘർഷം ഉണ്ടായത്. മുസ്ലീം ലീഗ് വോട്ടുകൾ ഓപ്പൺ വോട്ടായി ചെയ്യിപ്പിക്കണമെന്ന് മൻസൂറും മറ്റുള്ളവരും ആവശ്യപ്പെട്ടപ്പോൾ അവിടെ സംഘർഷം ഉണ്ടാകുകയായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമിക നിഗമനം