കേരളം
ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം
കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്ര കേസിൽ ഒടുവിൽ അപ്രതീക്ഷിത വിധി. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും ശിക്ഷ. പ്രതി സൂരജ് കുറ്റക്കാരനെന്നും പ്രതിക്കെതിരെ 302, 307, 328, 201 വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി. ജനനിബിഢമായിരുന്നു കോടതി പരിസരം, കനത്ത സുരക്ഷാവലയത്തിലാണ് ആള്‍ക്കൂട്ടത്തിനിടയിലൂടെ സൂരജിനെ പൊലീസ് സംഘം കോടതി മുറിക്കുള്ളിലെത്തിച്ചത്. പതിവുപോലെ തികച്ചും നിർവികാരനായി തന്നെയായിരുന്നു പ്രതി സൂരജ് കോടതിക്കുള്ളിൽ നിന്നിരുന്നത്. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഉത്രയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഉത്രയുടെ അച്ഛനും സഹോദരനും വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു, ഉത്രയുടെ അമ്മ വീട്ടിൽ ടീവിയിലൂടെ വിധി കേട്ടു. പ്രതി അറസ്റ്റിലായി 82ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊല്ലം ജില്ല അഡീഷണല്‍ സെഷന്‍സ് ആറാം കോടതി ജഡ്ജ് എം.മനോജാണ് വിധി പ്രസ്താവിച്ചത്. പാമ്പിനെ ഉപയോഗിച്ചുളള അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ കൊലപാതകത്തില്‍ ഉത്രയുടെ ഭര്‍ത്താവ് സൂരജ് മാത്രമാണ് പ്രതി സ്ഥാനത്ത് ഉണ്ടായിരുന്നത്. നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനെന്നാണ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലപാതകമാണ് എന്ന് വിലയിരുത്തിയ ജഡ്ജി സൂരജിൻ്റെ പ്രായം കണക്കിലെടുത്തും കുറ്റവാളിയെ തിരുത്താനുള്ള സാധ്യത പരിഗണിച്ചും ഇരട്ടജീവപര്യന്തം ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം ഉത്രയ്ക്ക് നീതി ലഭിച്ചില്ലെന്ന് മാതാവ്. പ്രതിക്ക് വധശിക്ഷ ലഭിക്കും വരെ തുടർ നടപടികൾ സ്വീകരിക്കുമെന്നും മാതാവ്.
ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നതാണ് കേസ്. കേട്ടുകേള്‍വിയില്ലാത്ത വിധം ക്രൂരമായ കേസിലാണ് ഒരു വര്‍ഷവും 5 മാസവും 4 ദിവസവും പൂര്‍ത്തിയാവുമ്പോഴാണ് വിധി എത്തിയത്. 87 സാക്ഷികള്‍, 288 രേഖകള്‍, 40 തൊണ്ടിമുതലുകള്‍ ഇത്രയുമാണ് കോടതിക്ക് മുന്നില്‍ അന്വേഷണസംഘം ഹാജരാക്കിയത്. ഡമ്മി പരീക്ഷണത്തിലൂടെയാണ് അന്വേഷണ സംഘം ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചത്. ഒരു കാരണവശാലും പ്രകോപനമുണ്ടാക്കാതെ മൂര്‍ഖന്‍ കടിക്കില്ല എന്ന വിദഗ്ധരുടെ മൊഴികളും നിര്‍ണായകമായി.
റെക്കോര്‍ഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കോടതി നടപടികളും വേഗത്തിലായിരുന്നു. വാദി ഭാഗവും പ്രതിഭാഗവും തമ്മില്‍ കോടതിയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ ഉണ്ടായി. കോടതിയില്‍ താന്‍ കുറ്റക്കാരനല്ലെന്ന് പ്രതി സൂരജ് ആവര്‍ത്തിച്ചു പറഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകനായി അഡ്വക്കേറ്റ് മോഹന്‍രാജും പ്രതി ഭാഗത്തിനായി അഡ്വ. അജിത്ത് പ്രഭാവും ഹാജരായി. 2020 മെയ് ആറിനാണ് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. പാമ്പുപിടുത്തക്കാരനായ സുരേഷിന്റെ കയ്യില്‍ നിന്നാണ് ഇയാള്‍ പാമ്പിനെ വാങ്ങിയത്. ഏപ്രില്‍ മാസത്തില്‍ സൂരജ് അണലിയെ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്താന്‍ നോക്കിയിരുന്നു. പാമ്പ് കടിയേറ്റെങ്കിലും അന്ന് രക്ഷപ്പെട്ടു. ഇതോടെ സുരേഷിന്റെ കയ്യില്‍ നിന്നും പ്രതി മൂര്‍ഖനെ വാങ്ങുകയായിരുന്നു. തുടര്‍ച്ചയായ രണ്ടുതവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ഉത്ര വധക്കേസിൽ പ്രതി സൂരജിന്റെ വധശിക്ഷയാണ് സമൂഹം ആഗ്രഹിക്കുന്നത് എന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് നേരത്തെ പറഞ്ഞിരുന്നു. നിയമപരമായ ബാദ്ധ്യതയാണ് താൻ നിറവേറ്റുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ലോക്കൽ പോലീസ് നടത്തിയ ശക്തമായ അന്വേഷണത്തെയും പ്രോസിക്യൂട്ടർ അഭിനന്ദിച്ചു. ഉത്രവധക്കേസിൽ പ്രതി സൂരജ് പരമാവധി ശിക്ഷ അർഹിക്കുന്നുണ്ട്. താൻ ഇതുവരെ ഒരു കേസിലും വധശിക്ഷയ്‌ക്ക് വേണ്ടി വാദിച്ചിട്ടില്ല. ഇതാദ്യമായാണ് കോടതിയിൽ അത്തരമൊരു കാര്യം ആവശ്യപ്പെടുന്നത്. സൂരജിനെപ്പോലെ ഒരു ക്രിമിനലിനെ ജീവിതത്തിൽ ആദ്യമായാണ് താൻ പരിചയപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു. വൈകാരികതയ്‌ക്കപ്പുറം നിയമപരമായ ഒരു ബാദ്ധ്യത കൂടി തനിക്ക് ഈ കേസിലുണ്ട്. വധശിക്ഷയുടെ ശരി തെറ്റുകളക്കുറിച്ചുള്ള വ്യക്തിപരമായ ഒരു അഭിപ്രായങ്ങളും ഇതിലില്ലെന്നും സമൂഹത്തിന്റെ കളക്ടീവ് ആയിട്ടുളള ആവശ്യം മാത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഉത്ര വധക്കേസിൽ പോലീസിന്റെ അന്വേഷണ രീതി തുടക്കം മുതൽ മികച്ചതാണ്. വളരെ സൂക്ഷ്മതയോടും കൃത്യതയോടും കൂടിയാണ് അന്വേഷണം നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ അന്വേഷണം മോശമാണെന്ന് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read: ഉത്രാവധക്കേസിന്റെ നാള്‍ വഴികളിലൂടെ; അപൂർവ്വങ്ങളിൽ അപൂർവ്വം