ക്രൈം
കൊലപ്പെടുത്താന്‍ പ്രതി പുതിയ ബ്ലേഡ് വാങ്ങി; നിഥിനയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്
നിഥിനയെ കൊലപ്പെടുത്താന്‍ പ്രതി അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയതായി മൊഴി. ഒരാഴ്ച മുന്‍പ് കൂത്താട്ടുകുളത്തെ കടയില്‍ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പേപ്പര്‍ കട്ടറില്‍ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ഈ കടയില്‍ അടക്കം പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം.
ഇന്ന് തന്നെ സംഭവം നടന്ന പാലാ സെന്റ് തോമസ് കോളജിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രണയം നിരസിച്ചതോടെ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അടക്കം ഇയാള്‍ ഭീഷണി സന്ദേശം അയച്ചിരുന്നു. പ്രതിയുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനും പൊലീസ് നടപടി തുടങ്ങി. പാലായിലെ പ്രണയ നൈരാശ്യത്തിലെ കൊലപാതകത്തിൽ പ്രതി അഭിഷേകിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പ്രതിയെ രാവിലെ തെളിവെടുപ്പിനായി കൃത്യം നടന്ന പാലാ സെന്റ് തോമസ് ക്യാംപസിൽ എത്തിക്കും. പിന്നീട് പ്രതിയെ കോടതിയിൽ ഹാജരാക്കും. മരിച്ച നിതിനയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം വൈക്കത്തെ വീട്ടിലെത്തിക്കും.
പരീക്ഷ എഴുതി മടങ്ങി വരുന്നതുവരെ കാത്തിരുന്ന പ്രതി നിഥിനയെ അടുത്ത് വിളിച്ചു സംസാരിച്ചതിന് ശേഷം കഴുത്തിനു പിടിച്ച് കയ്യിൽ കരുതിയ ചെറിയ പേനാക്കത്തി കൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു. സഹപാഠിയുടെ കഴുത്തറുത്തു ഇട്ടശേഷം സമീപത്തിരുന്ന പ്രതി പൊലീസ് വാഹനം വന്നപ്പോൾ എതിർപ്പൊന്നും കൂടാതെ അകത്തു കയറുകയായിരുന്നു. അറസ്റ്റിനും ചോദ്യം ചെയ്യലിനും ശേഷം തെളിവെടുപ്പിനായി പാല സെന്റ് തോമസ് കോളേജിൽനുള്ളിൽ പ്രതിയെ എത്തിക്കും. വലിയ പൊലീസ് സുരക്ഷയിലായിരിക്കും പ്രതിയെ ക്യാംപസിൽ എത്തിക്കുക. നിഥിനയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും നിതിനയുടെ മൊബൈൽ ഫോണും കൃത്യം നേരിട്ട് കണ്ട രണ്ട് സാക്ഷികളും പൊലീസിന്റെ പ്രധാന തെളിവുകൾ ആണ്.
അതേസമയം പ്രണയ പകയിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ വലിയ പ്രതീക്ഷകളായിരുന്നു. നിഥിനയുടെ വേർപാടിൽ ഒരു നാട്ടിൽ ഉണ്ടായ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജിൽ രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നിതിന മോളും അമ്മയും താമസിച്ചിരുന്ന കുറുപ്പുന്തറയിലെ വീട്ടിൽ എത്തിക്കും. ഇവിടെ ഒരു മണിക്കൂർ പൊതുദർശനത്തിന് ശേഷം അമ്മ ബിന്ദുവിന്റെ തലയോലപ്പറമ്പ് ധ്രുവപുരത്തെ വീട്ടിൽ എത്തിച്ച ആയിരിക്കും ശവസംസ്കാരം നടത്തുക.