കേരളം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് തുടങ്ങി : സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘര്‍ഷം
ഡിഎ കുടിശിക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സംഘടനകളുടെ കീഴിലുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കില്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റ് ഗേറ്റിന് മുന്നില്‍ സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ സര്‍വീസ് സംഘടന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധ യോഗം നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഇടതു സംഘടനാ പ്രവര്‍ത്തകരും പണിമുടക്ക് നടത്തുന്ന പ്രതിപക്ഷ സര്‍വീസ് സംഘടന പ്രവര്‍ത്തകരും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്.
പൊലീസ് ഇടപെട്ടാണ് സംഘര്‍ഷം നിയന്ത്രണവിധേയമാക്കിയത്. ഇരുവിഭാഗവും തമ്മില്‍ പോര്‍വിളി തുടര്‍ന്നുകൊണ്ടായിരുന്നു സംഘര്‍ഷം. പണിമുടക്കിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്നതിനിടെ ഇടത് സംഘടനാ പ്രവര്ത്തകന് ഇരുചക്രവാഹനത്തില്‍ പലതവണയായി ഗേറ്റിലൂടെ കടന്നുപോയി മനപൂര്‍വം പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രതിപക്ഷ സംഘടനാ നേതാക്കള്‍ ആരോപിച്ചത്.
തുടര്‍ന്ന് വാഹനത്തില്‍ പോയ ആളെ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. വാഹനം പിന്നീട് പൊലീസ് ഉള്‍പ്പെടെ ഇടപ്പെട്ട് കടത്തിവിട്ടു. സെക്രട്ടേറിയറ്റിലേക്ക് പോകുന്നവരെ തടയില്ലെന്നും സമരവുമായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തെന്നും പ്രതിപക്ഷ സംഘടനാ നേതാക്കള്‍ പറഞ്ഞു. എന്നാല്‍, ഗേറ്റിന് മുന്നില്‍നിന്ന് പ്രതിഷേധം മാറ്റണമെന്നാവശ്യപ്പെട്ട് കൂടുതല്‍ ഇടതു സംഘടനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്. തിരുവനന്തപുരം എസ്എന്‍വി സ്കൂളിന് മുന്നില്‍ അധ്യാപകര്‍ തമ്മിലും വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. സമരക്കാര്‍ അധ്യാപകരെ തടഞ്ഞത് കെഎസ്ടിഎ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിന് കാരണമായത്.