കേരളം
കുടിവെള്ള കണക്ഷന് ഓൺലൈൻ സംവിധാനവുമായി വാട്ടർ അതോറിറ്റി; ഉദ്ഘാടനം നാളെ
പരമ്പരാഗത രീതികളിൽനിന്നുള്ള മാറ്റത്തിലേക്കുള്ള വലിയ ചുവടുവയ്പ്പായി, കുടിവെള്ള കണക്ഷൻ നടപടികൾ അനായാസമാക്കാൻ കേരള വാട്ടർ അതോറിറ്റി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നു. പുതിയ കണക്ഷൻ ലഭിക്കാൻ വാട്ടർ അതോറിറ്റി ഓഫിസുകളിൽ നേരിട്ടെത്താതെ ഓൺലൈൻ വഴി അപേക്ഷിക്കുന്നതിനുള്ള സംവിധാനമാണ് നടപ്പാക്കുന്നത്. ഉദ്ഘാടനം ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ നാളെ വൈകിട്ട് നാലുമണിക്ക് വെള്ളയമ്പലം വാട്ടർ അതോറിറ്റി ആസ്ഥാനത്ത് നിർവഹിക്കും. സെൽഫ് മീറ്റർ റീഡിങ് സംവിധാനം, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് മാനേജ്മെന്റ് സൊല്യൂഷൻ (എഫ്.എ.എം.എസ്), മെറ്റീരിയൽസ് മാനേജ്മെന്റ് സിസ്റ്റം, ആപ്ട് എന്നീ പുതിയ സോഫ്ട് വെയറുകളുടെ ഉദ്ഘാടനവും മന്ത്രി ഇതോടൊപ്പം നിർവഹിക്കും.
പ്രാരംഭഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പിടിപി നഗർ സബ് ഡിവിഷൻ, സെൻട്രൽ സബ് ഡിവിഷനു കീഴിലുള്ള പാളയം സെക്ഷൻ, കോഴിക്കോട് മലാപ്പറമ്പ് സബ് ഡിവിഷൻ എന്നീ വാട്ടർ അതോറിറ്റി ഒാഫിസുകൾക്കു കീഴിലുള്ള കണക്ഷനുകൾക്കാണ് പൂർണമായും ഓൺലൈൻ വഴി അപേക്ഷിക്കാൻ സൗകര്യമേർപ്പെടുത്തുന്നത്. ഉടൻ തന്നെ വാട്ടർ അതോറിറ്റിയുടെ എല്ലാ കുടിവെള്ള കണക്ഷനുകളും പൂർണമായും ഓൺലൈൻ വഴി ലഭ്യമാക്കാനുള്ള സംവിധാനം നിലവിൽ വരും. അപേക്ഷ സമർപ്പിക്കുന്നതു മുതൽ ഒരു ഘട്ടത്തിൽ പോലും അപേക്ഷകൻ ഓഫീസിൽ എത്തേണ്ടതില്ല എന്നതാണ് പുതിയ സംവിധാനത്തിന്റെ മെച്ചം.
കുടിവെള്ള കണക്ഷൻ ഒാൺലൈൻ വഴി ലഭ്യമാക്കാൻ ഏർപ്പെടുത്തിയിരിക്കുന്ന ഇ-ടാപ്പ് സംവിധാനം വഴി, അപേക്ഷകളോടൊപ്പം അനുബന്ധ രേഖകൾ ഫോട്ടോ എടുത്തോ സ്കാൻ ചെയ്തോ ഉൾപ്പെടുത്താൻ സാധിക്കും. ഈ അപേക്ഷകൾ ബന്ധപ്പെട്ട സെക്ഷൻ ഓഫീസുകളിൽ എത്തുന്നതോടെ സ്ഥലപരിശോധനയ്ക്കായി കൈമാറും. ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി കണക്ഷൻ നൽകാൻ സാധിക്കും എന്നു ബോധ്യപ്പെടുന്നതോടെ കണക്ഷൻ നൽകുന്ന പ്ലംബറെയും എസ്റ്റിമേറ്റ് തുകയും തീരുമാനിക്കും.
ഈ വിവരങ്ങൾ അപേക്ഷകന് എസ്എംഎസ് ആയി ലഭിക്കും. തുക ഓൺലൈൻ ആയി തന്നെ അടയ്ക്കുന്നതിനുള്ള സൗകര്യവും ഇ-ടാപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുക ഓൺലൈൻ ആയി അടയ്ക്കുന്നതോടെ കണക്ഷൻ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. സ്വയം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് കൺസ്യൂമർ സർവീസ് സെന്ററുകൾ വഴിയോ വാട്ടർ അതോറിറ്റി ഓഫീസുകൾ വഴിയോ ഇ-ടാപ്പ് അപേക്ഷകൾ സമർപ്പിക്കാം.