ക്രൈം
ഭാര്യയുടെ ആത്മഹത്യ; ഉണ്ണി രാജൻ പി ദേവ് റിമാൻഡിൽ
ഭാര്യ പ്രിയങ്കയുടെ ആത്മഹത്യാ കേസിൽ അറസ്റ്റിലായ നടൻ ഉണ്ണി രാജൻ പി ദേവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സ്ത്രീധനത്തെ ചൊല്ലി ഉണ്ണി ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. ഉണ്ണിയുടെ അമ്മ ശാന്തമ്മയെയും കേസിൽ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. ഭർതൃപീഡനം ആരോപിച്ച് മരിച്ച പ്രിയങ്കയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് അങ്കമാലി കറുകുറ്റിയിലെ വീട്ടിൽ നിന്ന് ഉണ്ണിയെ ഇന്നലെ അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ ഇന്നലെത്തന്നെ നെടുമങ്ങാട്ടേക്ക് കൊണ്ട് പോയിരുന്നു.
കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രതിയുടെ പരിശോധന ഫലം നെഗറ്റീവായതിനെ തുടർന്നാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭർതൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പ്രിയങ്കയുടെ സഹോദരൻ വിഷ്ണു നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് വട്ടപ്പാറ പൊലീസാണ് കേസെടുത്തത്. അന്തരിച്ച നടൻ രാജൻ പി.ദേവിന്റെ മകനാണ് ഉണ്ണി രാജൻ പി.ദേവ്.
അമ്മ ജയയാണ് പ്രിയങ്കയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. ഭർതൃവീട്ടിൽ ഉപദ്രവം കൂടുന്നതായും കൂട്ടിക്കൊണ്ടുപോകണമെന്നും പറഞ്ഞു പ്രിയങ്ക കരഞ്ഞുകൊണ്ടു തന്നെ വിളിച്ചിരുന്നതായി വിഷ്ണു പറയുന്നു. ഇതേത്തുടർന്നു കൂട്ടിക്കൊണ്ടു പോന്നു. പ്രിയങ്കയുടെ മുതുകിൽ കടിച്ചു മുറിച്ചതിന്റെയും ഇടികൊണ്ടതിന്റെയും പാടുകളുണ്ടായിരുന്നു. കന്യാകുളങ്ങര ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം പ്രിയങ്ക പൊലീസിൽ പരാതി നൽകി.
2019 നവംബർ 21നായിരുന്നു പ്രിയങ്കയും ഉണ്ണിയുമായുള്ള വിവാഹം. ഇവർ കാക്കനാട് ഫ്ലാറ്റിലായിരുന്നു താമസം. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് കറുകുറ്റിയിലെ വീട്ടിലേക്കു താമസം മാറ്റി. സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞു പണം ആവശ്യപ്പെട്ടു മർദനവും അസഭ്യ വർഷവും ഇവിടെയും തുടർന്നു എന്നു പ്രിയങ്ക വീട്ടുകാരെ അറിയിച്ചിരുന്നതായും വിഷ്ണു മൊഴി നൽകി. തെളിവായി ഫോണിലെ വിഡിയോയും നൽകി.