കേരളം
A+ കാര് പിന്നേം ഇറങ്ങീന്ന് കേട്ടു; കളക്ടർ ബ്രോയുടെ എപ്ലസ് ഓർമ്മപ്പെടുത്തൽ
എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ എ പ്ലസ് ഗ്രേഡ് ആഘോഷങ്ങളെ വിമർശിച്ച് കളക്ടർ ബ്രോയെന്ന് അറിയപ്പെടുന്ന എൻ പ്രശാന്ത് ഐഎഎസ്. വിജയങ്ങൾ നമ്രതയോടെ ഏറ്റ് വാങ്ങാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. വൾഗറായി ആഘോഷിക്കാനല്ല. പരാജയങ്ങളെ ഗ്രേസ്ഫുളായി കൈകാര്യം ചെയ്യണമെന്നും അദ്ദേഹം കുറിച്ചു. സംസ്ഥാനത്ത് പ്രഖ്യാപിച്ച എസ്എസ്എൽസി ഫലപ്രപഖ്യാപനം റെക്കോഡ് ഭൂരിപക്ഷത്തോടെയായിരുന്നു. 99.47 ആണ് സംസ്ഥാനത്തെ വിജയശതമാനം.
കുറിപ്പ് ഇങ്ങനെ
എ പ്ലസ് ഗ്രേഡ് ലഭിക്കുന്നത് നല്ലത് തന്നെ. പക്ഷേ ഓവറാക്കി ചളമാക്കരുത്. എന്റെ ചെറിയ ബുദ്ധിയിലെ അഭിപ്രായം, മാർക്ക്ഷീറ്റ് ഒരു കുട്ടിയുടെ സ്വകാര്യതയാണ് എന്നാണ്. കാണിക്കേണ്ട സ്ഥലത്ത് മാത്രം കാണിക്കേണ്ടത്. വലിയ കൊമ്പത്തെ ഗ്രേഡ് കിട്ടാത്ത കുഞ്ഞുങ്ങളിൽ ഈ മാർക്ക് ഷീറ്റ് പ്രദർശനം ഉണ്ടാക്കുന്ന സമ്മർദ്ദം എന്തായിരിക്കും.?
ഇത്രമാത്രം ഹൈപ്പ് അർഹിക്കാത്ത ഒരു പരീക്ഷയാണ് പത്താം തരം എന്നു കൂടെ ഓർക്കണം. ജീവിത വിജയവുമായിട്ട് വലിയ ബന്ധവുമില്ല. പത്താം തരത്തിലെ ഗ്രേഡിംഗ് നടത്തുന്നത് കുട്ടികളെ സാമൂഹികമായി വേർതിരിക്കാനല്ല, അക്കാദമിക് ചോയ്സുകൾ പ്രാവർത്തികമാക്കാൻ മാത്രമാണ്. എ പ്ലസ് ആഘോഷങ്ങളിലും സ്വീകരണങ്ങളിലും പങ്കെടുക്കാൻ വിളിക്കുന്നവരോട് സ്നേഹത്തോടെ വരാൻ നിർവാഹമില്ല എന്നേ പറയാൻ പറ്റൂ.
ഇവർക്ക് സ്വീകരണവും ആഘോഷവും ഒരുക്കുമ്പോൾ അപമാനിക്കപ്പെടുകയും അവഗണനയുമായി ഓരത്ത് മാറി നിൽക്കുകയും ചെയ്യുന്ന ബാക്കി കുട്ടികളുടെ മനസ്സാര് വായിക്കും? അവരും മിടുക്കരും മിടുക്കികളും തന്നെയാണ്. ഇത്തരത്തിൽ സിസ്റ്റമാറ്റിക്കായി സമൂഹം ഒന്നടങ്കം അവരെ മാനസികമായി തളർത്താതിരുന്നാൽ മതി.
സ്കൂളിലും, റെസിഡന്റ് അസോസിയേഷനിലും, വീട്ടിലും, ബന്ധുഗൃഹങ്ങളിലും, പത്രത്തിലും ടിവിയിലും, ഫേസ്ബുക്കിലും, കവലയിലെ ഫ്ലെക്സിലും ഒക്കെ ഇവരെ തളർത്താനുള്ള എല്ലാം നമ്മൾ ചെയ്യുന്നുണ്ട്. ഈ രക്തത്തിൽ പങ്കാളിയാവാൻ വയ്യ ഉണ്ണീ.
വിജയങ്ങൾ നമ്രതയോടെ ഏറ്റ് വാങ്ങാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. വൾഗറായി ആഘോഷിക്കാനല്ല. പരാജയങ്ങളെ ഗ്രേസ്ഫുളായി കൈകാര്യം ചെയ്യാനും. ഗൗരവമുള്ള ഉന്നത പരീക്ഷകളും ശരിക്കുള്ള ജീവിതപരീക്ഷണങ്ങളും ഇനി വരാനിരിക്കുന്നേ ഉള്ളൂ.