കേരളം
സ്കൂളുകൾ തുറക്കുന്ന മുറയ്ക്ക് അധ്യാപക നിയമനം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന മുറയ്ക്ക് അധ്യാപക നിയമനം നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ തുറന്ന് ആറാം പ്രവർത്തി ദിവസമാണ് തസ്തിക നിർണ്ണയം നടത്താറുള്ളതെന്നും കൊവിഡ് സാഹചര്യത്തിൽ തസ്തിക നിർണ്ണയം നടത്താനായിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് പ്രധാനാധ്യാപകൻ, അനധ്യാപകർ ഒഴികെയുള്ള നിയമനങ്ങൾ സ്കൂൾ തുറക്കുന്ന മുറയ്ക്ക് മാത്രമേ നടത്താൻ സാധിക്കുകയുള്ളൂ. സർക്കാർ മേഖലയിൽ, ഹയർ സെക്കന്‍ററി ഉൾപ്പെടെ 2513 പേർക്ക് വിവിധ ജില്ലകളിൽ അധ്യാപക തസ്തികകളിൽ നിയമന ഉത്തരവുകൾ നൽകിയിട്ടുണ്ട്.
788 പേർക്ക് അധ്യാപക തസ്തികകളിലേക്ക് പി എസ് സി നിയമന ശുപാർശ നൽകിയിട്ടുണ്ട്. ഇക്കാലയളവിൽ എയ്ഡഡ് മേഖലയിൽ നടത്തിയ ഏകദേശം 4800 നിയമനങ്ങളുടെ പ്രൊപോസലുകൾ അംഗീകാരത്തിനായി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. സർക്കാർ സ്കൂളുകളിലെ പോലെ തന്നെ സ്കൂളുകൾ തുറന്ന്‍ പ്രവർത്തനം ആരംഭിക്കുന്ന മുറക്ക് മാത്രമേ മേൽപ്പറഞ്ഞ എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളിൽ തുടർനടപടി സ്വീകരിക്കുവാൻ സാധിക്കുകയുള്ളൂവെന്നും വിദ്യാഭ്യാസമന്ത്രി സഭയിൽ അറിയിച്ചു.