ക്രൈം
കളിയിക്കാവിള കൊലപാതകം: പോലീസ് തിരയുന്ന സുനിൽകുമാറിന്റെ കാർ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി
![reporterlive 2024 06 46826f35 78e3 4039 84a5 328735ba6ff6 Deepu Murder 1.jpg](https://citizenkerala.com/wp-content/uploads/2024/06/reporterlive_2024-06_46826f35-78e3-4039-84a5-328735ba6ff6_Deepu_Murder-1.jpg)
![reporterlive 2024 06 46826f35 78e3 4039 84a5 328735ba6ff6 Deepu Murder 1.jpg](https://citizenkerala.com/wp-content/uploads/2024/06/reporterlive_2024-06_46826f35-78e3-4039-84a5-328735ba6ff6_Deepu_Murder-1.jpg)
കളിയിക്കാവിളയില്‍ ക്വാറി വ്യവസായിദീപുവിനെ കൊലപ്പെടുത്തിയ കേസില്‍പോലീസ് തിരയുന്ന സുനില്‍കുമാറിന്റെ കാര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കന്യാകുമാരി ജില്ലയിലെ കുലശേഖരത്താണ് റോഡരികില്‍ കാര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം തക്കല ഡിവൈ.എസ്.പി. ഓഫീസിലേക്ക് മാറ്റി. കേസില്‍ സുനില്‍കുമാറിനായി തമിഴ്‌നാട് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ വിവിധഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
ദീപുവിനെ കൊലപ്പെടുത്താന്‍ സര്‍ജിക്കല്‍ ബ്ലേഡും ഗ്ലൗസും അടക്കമുള്ളവ നല്‍കിയത് സുനില്‍കുമാറാണെന്ന് നേരത്തെ അറസ്റ്റിലായ സജികുമാര്‍ മൊഴിനല്‍കിയിരുന്നു. അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി സുനില്‍കുമാറുമായി അടുത്ത ബന്ധമുള്ള മൂന്നുപേരെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തു.
സുനില്‍കുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രദീപ് ചന്ദ്രന്‍, സുനില്‍കുമാര്‍ പാര്‍ട്ണറായ സര്‍ജിക്കല്‍ സ്ഥാപനത്തിന്റെ ഉടമ, പാറശ്ശാല മഹാദേവര്‍ ക്ഷേത്രത്തിനു സമീപത്തെ സര്‍വീസ് സെന്റര്‍ ഉടമ എന്നിവരെയാണ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തത്.
കൊല നടത്തുന്നതിന് സര്‍ജിക്കല്‍ ഗ്ലൗസ്, ബ്ലേഡ്, വസ്ത്രങ്ങള്‍ എന്നിവ നല്‍കിയ സര്‍ജിക്കല്‍ സ്ഥാപനത്തിന്റെ പാര്‍ട്ണറാണ് സുനില്‍കുമാര്‍. ഇയാള്‍ക്ക് കേരളത്തിലും തമിഴ്‌നാട്ടിലും ബന്ധങ്ങളുണ്ട്. സജികുമാര്‍ പിടിയിലായതിനു തൊട്ടുപിന്നാലെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട ഇയാള്‍ക്കായി അന്വേഷണവിഭാഗം നാലു സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്.
പ്രദീപ് ചന്ദ്രനെ വ്യാഴാഴ്ച വൈകീട്ട് തമിഴ്നാട് പോലീസിന്റെ നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര പോലീസ് പിടികൂടി പ്രത്യേക അന്വേഷണസംഘത്തിനു കൈമാറുകയായിരുന്നു. നെയ്യാറ്റിന്‍കരയിലെ സ്ഥാപനത്തില്‍ നടന്ന മദ്യപാനത്തിനിടെയാണ് സജികുമാര്‍ കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചന നടത്തിയതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഈസമയത്ത് പ്രദീപ് ചന്ദ്രനുമുണ്ടായിരുന്നതായി സജികുമാര്‍ തമിഴ്നാട് പോലീസിനു മൊഴിനല്‍കിയിരുന്നു.