ക്രൈം
വ്യാജ അക്യൂപങ്ചർ പ്രസവ ചികിത്സ; നയാസിന്റെ ആദ്യ ഭാര്യയും പ്രതി | Crime

തിരുവനന്തപുരം നേമത്ത് വ്യാജ അക്യുപങ്ചര്‍ ചികിത്സയില്‍ ഭാര്യ മരിച്ച സംഭത്തില്‍ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെ പ്രതി ചേര്‍ത്തു. രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തത്. മനപൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസില്‍ പ്രതി ചേര്‍ത്തത്. ഇവര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
ഭര്‍ത്താവ് നയാസിന്റെ ആദ്യ ഭാര്യയും മകളും പ്രസവത്തിനിടെ ഷമീറ മരിക്കുന്ന സമയം സംഭവം നടക്കുന്ന വീട്ടില്‍ ഉണ്ടായിരുന്നു. അക്യുപങ്ചര്‍ ചികിത്സാരീതി പഠിച്ച ആദ്യ ഭാര്യയുടെ മകള്‍ പ്രവസമെടുക്കാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇത് ഉള്‍പ്പെടെ പരിശോധിച്ചാണ് കേസെടുത്തത്.
ഗര്‍ഭിണിയായിരുന്ന സമയത്ത് ഷമീറയെ ഒരിക്കല്‍പോലും ഡോക്ടറെ കാണിച്ചിരുന്നില്ല. അക്യുപങ്ചറിലൂടെ സുഖപ്രസവം നടക്കുമെന്ന് പറഞ്ഞാണ് ആശുപത്രിയില്‍ പോകാന്‍ അനുവദിക്കാതെ നയാസ് യുവതിയുടെ ചികിത്സ നിഷേധിച്ചത്. നേമം കാരയ്ക്ക മണ്ഡപത്തിലുള്ള വാടക വീട്ടില്‍ ഷമീറ മരിക്കുമ്പോള്‍ മുന്‍ ഭാര്യയും മകളും ഉള്‍പ്പടെ ഉണ്ടായിരുന്നത് ചോദ്യം ചെയ്യലില്‍ നയാസ് തുറന്ന് സമ്മതിച്ചിരുന്നു.
മൂന്നും ഒന്നും വയസുള്ള കുട്ടികളുമായാണ് ഷമീറയും ഭര്‍ത്താവും താമസിച്ചിരുന്നത്. 8 മാസങ്ങള്‍ക്ക് മുന്‍പാണ് വീട് വാടകയ്ക്ക് എടുത്തത്. ഗര്‍ഭിണിയായിരുന്ന ഷമീറയെ ആധുനിക ചികിത്സകള്‍ക്ക് വിധേയയാക്കാതെ വീട്ടില്‍ തന്നെ പ്രസവം നടത്തുന്നതിനായി ഭര്‍ത്താവ് നിര്‍ബന്ധിച്ചതായി സ്‌പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മുന്‍പ് ഉണ്ടായ കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ പോലും നല്‍കാന്‍ ഇയാള്‍ തയ്യറായില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകരടക്കം പറയുന്നത്. ഷമീറയ്ക്ക് അക്യുപങ്ചർ ചികിത്സ നല്‍കിയയാളും ഇന്നലെ പിടിയിലായിരുന്നു.
നയാസിന്റെ ആദ്യഭാര്യയുടെ മകളും അക്യുപങ്ചർ ചികിത്സാ രീതി പഠിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രസവസമയത്ത് നയാസിന്റെ ആദ്യഭാര്യയും മകളും വീട്ടിലുണ്ടായിരുന്നു. മരണത്തിൽ ഇവരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷിഹാബുദീൻ ചികിത്സാതട്ടിപ്പ് നടത്തിയെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. വെഞ്ഞാറമൂടുള്ള സ്ഥാപനത്തിൽ നിന്നും ഷിഹാബുദ്ദീൻ നൽകിയ മരുന്ന് കഴിച്ച പ്രമേഹ രോഗികൾക്ക് രോഗം മൂർച്ഛിച്ചവെന്ന പരാതിയും ഉയർന്നു. പല പരാതികൾ ലഭിച്ചിട്ടും പൊലീസും ആരോഗ്യവകുപ്പും ഇതുവരെ ഇയാൾക്കെതിരെ നടപടി എടുത്തിരുന്നില്ല.
അതേസമയം പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഷിഹാബുദ്ദീനുനേരെ ആക്രോശിച്ച് നയാസ് രംഗത്തുവന്നു. ഷിഹാബുദ്ദീനെ എറണാകുളത്തു നിന്ന് അറസ്റ്റുചെയ്ത് നേമം പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ നടന്നത് നാടകീയ രംഗങ്ങൾ. കൊലവിളി മുഴക്കി ഷിഹാബുദ്ദീനെ അടിക്കാൻ പാഞ്ഞടുത്ത യുവതിയുടെ ഭർത്താവ് നയാസിനെ പൊലീസ് ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. റിമാൻഡിലായിരുന്ന നയാസിനെ ഇന്നലെ ഉച്ചയോടെ കസ്റ്റഡിയിൽ വാങ്ങി സ്റ്റേഷനിൽ പാർപ്പിച്ച സമയത്താണ് സംഭവം. ‘നിന്നെ ഞാൻ കൊല്ലുമെന്ന് ‘ ആക്രോശിച്ചായിരുന്നു നയാസിന്റെ ആക്രമണശ്രമം. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി. നയാസിനെ പിന്നീട് ലോക്കപ്പിലേക്ക് മാറ്റുകയായിരുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!