കേരളം
അൻവർ എംഎൽഎക്ക് അധികഭൂമി: പരാതി തീർപ്പാക്കണമെന്ന് ഹൈക്കോടതി
പി.വി. അൻവർ എംഎൽഎയും കുടുംബാംഗങ്ങളും ഭൂപരിഷ്കരണ നിയമം അനുവദിക്കുന്നതിലധികം ഭൂമി കൈവശം വയ്ക്കുന്നു എന്ന പരാതിയിൽ ആറു മാസത്തിനികം യുക്തിപരമായ തീർപ്പുണ്ടാക്കാൻ ഹൈക്കോടതി നിർദേശം.
ഭൂരഹിതനായ ചേലേമ്പ്ര സ്വദേശി കെ.വി.ഷാജി നൽകിയ ഹർജിയിൽ താലൂക്ക് ലാൻഡ് ബോർഡ്, താമരശേരി അഡീഷനൽ തഹസിൽദാർ എന്നിവർക്കാണു ഹൈക്കോടതി നിർദേശം നൽകിയത്. കേരള ഭൂപരിഷ്കരണ നിയമ പ്രകാരം പി.വി.അൻവറിനും കുടുംബത്തിനും എതിരെ കേസ് റജിസ്റ്റർ ചെയ്യാൻ താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാന് 2017 ഡിസംബർ 19 ന് സംസ്ഥാന ലാൻഡ് ബോർഡ് നിർദേശം നൽകിയിരുന്നതായി ഹർജിയിൽ പറയുന്നു. എന്നാൽ പി.വി.അൻവർ സ്വാധീനമുള്ള വ്യക്തിയും എംഎൽഎയും ആയതിനാൽ അധികൃതർ നടപടിയെടുത്തില്ല.
സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ളവർക്കു നിവേദനം നൽകിയതിനെ തുടർന്നു നടപടികളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് റിപ്പോർട്ട് നൽകാൻ താലൂക്ക് ലാൻഡ് ബോർഡിനു നിർദേശം നൽകിയിട്ടുണ്ടെന്നു മറുപടി ലഭിച്ചു. എന്നാൽ നടപടികളിലെ താമസത്തെ തുടർന്നാണു സംസ്ഥാന ലാൻഡ് ബോർഡിന്റെ ഉത്തരവ് നടപ്പാക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു ഹർജി നൽകിയത്.
എന്നാൽ ഇക്കാര്യത്തിൽ യുക്തിപരമായ തീരുമാനത്തിലെത്തുമെന്ന് അറിയിച്ച സ്റ്റേറ്റ് അറ്റോർണി ഹർജിക്കാരന്റെ ആരോപണങ്ങൾ നിഷേധിച്ചു.