കേരളം
ഏറ്റുമാനൂര്‍-ചിങ്ങവനം ഇരട്ടപ്പാത ഡിസംബറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ തീവ്രശ്രമം
കേരളത്തിലെ റെയിൽവേയുടെ വികസനത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ് ഏറ്റുമാനൂര്‍-ചിങ്ങവനം ഇരട്ടപ്പാത. എന്നാൽ ഇതിന്റെ ജോലികൾ ഇഴഞ്ഞു നീങ്ങുന്നത് തുടരുകയാണ്. എന്നാൽ പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ റെയിൽവേ ഇപ്പോൾ പുതിയ കരാറുകാരനെ ഏല്പിച്ചു. ഡിസംബറില്‍ ഇരട്ടപ്പാതയിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങുമെന്നായിരുന്നു ദക്ഷിണ റെയില്‍വേ ഒരു വര്‍ഷം മുൻപ് അറിയിച്ചിരുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ പണികള്‍ പൂര്‍ത്തിയാക്കാനാണ് പുതിയ കരാറുകാരന് നല്കിയിട്ടുള്ള നിര്‍ദ്ദേശം.
ആദ്യഘട്ട കൊവിഡ് വ്യാപനവും രണ്ടാം ഘട്ട വ്യാപനവും പാത ഇരട്ടിപ്പിക്കല്‍ ജോലി മന്ദഗതിയിലാക്കി. തൊഴിലാളികള്‍ കൂട്ടത്തോടെ ബംഗാളിലേക്ക് മടങ്ങിയതും തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളിൽ കൊവിഡ് പടര്‍ന്നതും ജോലിക്ക് തടസമായി. ഇതോടെയാണ് പാലങ്ങളുടെ പണികള്‍ സ്തംഭനാവസ്ഥയിലായത്.
നീലിമംഗലത്ത് മീനച്ചിലാറിന് കുറുകെയുള്ള പാലം, കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപത്തെ ഇരട്ടത്തുരങ്കത്തിന് പകരമുള്ള പുതിയ പാത, മുട്ടമ്പലം അടിപ്പാത, കൊടുരാര്‍ പാലം, മണിപ്പുഴ , പാക്കില്‍, കുറ്റിക്കാട്ട് അമ്പലം പ്രദേശങ്ങളിലെ പാലങ്ങള്‍, പൂവന്തുരുത്ത് മേല്‍പാലം എന്നിവയാണ് ഇനിയും പൂര്‍ത്തിയാവാനുള്ളത്. സമയബന്ധിതമായി പാലങ്ങളുടെ പണി പൂര്‍ത്തീകരിക്കാനാണ് നീക്കം.
ഇരട്ടപ്പാത നിര്‍മ്മാണം ആരംഭിച്ചിട്ട് വര്‍ഷങ്ങളായിട്ടും ഇനിയും മൂന്ന് പ്രദേശത്തുകൂടി സ്ഥലം ഏറ്റെടുക്കാനുണ്ട്. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഏകദേശം ധാരണയായിട്ടുള്ളതായാണ് അറിയുന്നത്. മൂന്നു മാസത്തിനകം സ്ഥലം ലഭിക്കുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷയും. പൂവന്തുരുത്ത് റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള സ്ഥലം, ജില്ലാ ജയിലിന് സമീപത്തെ സ്ഥലം, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ സമീപത്തെ സ്ഥലം എന്നിവയാണ് ഏറ്റെടുക്കാനുള്ളത്. ഇതുകൂടി ലഭിച്ചാലെ ഇരട്ടപ്പാത നിര്‍മ്മാണം പൂര്‍ത്തിയാക്കാനാവൂ..
പൂവന്തുരുത്ത് റെയില്‍വേ മേല്‍പാലത്തിന് സമീപം കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞിരുന്നു. ഇത് നിര്‍മ്മാണത്തെ ബാധിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. പാതയിലേക്ക് വീണ മണ്ണ് നീക്കം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.
റെയില്‍വേ ലൈന്‍ വൈദ്യുതീകരിക്കാനുള്ള നടപടികളും ആരംഭിച്ചു, ഡിസംബറാവാന്‍ ഇനി ആറു മാസമില്ല. ഇതിനിടയില്‍ പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.