കേരളം
സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിലെ 80 ശതമാനം ഐസിയു ബെഡും നിറഞ്ഞു, അവശേഷിക്കുന്നത് 238 എണ്ണം മാത്രം
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ദിവസവും അരലക്ഷത്തിന് അടുത്താണ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം. സംസ്ഥാനത്തെ ബെഡുകളെല്ലാം നിറഞ്ഞ അവസ്ഥയിലാണ്. ഐസിയു കിടക്കകൾക്കെല്ലാം ക്ഷാമം അനുഭവിക്കുന്നുണ്ട്.
സർക്കാർ ആശുപത്രികളിലെ ഐസിയു കിടക്കകളിൽ 80 ശതമാനത്തിലും കൊവിഡ് രോഗികൾ നിറഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വെന്റിലേറ്റർ സൗകര്യമുള്ള 1199 ഐസിയു കിടക്കകളിൽ 238 എണ്ണം മാത്രമാണ് വ്യാഴാഴ്ച വൈകുന്നേരം അവശേഷിക്കുന്നത്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ ഐസിയു കിടക്കകൾ നിറഞ്ഞു.
സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 2033 കൊവിഡ് രോഗികൾ ഐസിയുവിലുണ്ട്. 818 പേർ വെന്റിലേറ്ററിലുമാണ്. സർക്കാർ ആശുപത്രികളിൽ ഇനി 238 വെന്റിലേറ്ററുകളാണ് അവശേഷിക്കുന്നത്.എറണാകുളത്ത് വെന്റിലേറ്റർ സൗകര്യമൊന്നും അവശേഷിക്കുന്നില്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ.
ഇടുക്കി, കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകളിൽ പത്തിൽ താഴെ വെന്റിലേറ്ററുകൾ മാത്രമേയുള്ളൂ. ഓക്സിജൻ സൗകര്യമുള്ള കിടക്കകൾക്കും ക്ഷാമം നേരിടുന്നുണ്ട്. തിരുവനന്തപുരത്ത് ഇവ ഒഴിവില്ല. സ്വകാര്യ ആശുപത്രികളിൽ കൊവിഡ് രോഗികൾക്കായി നീക്കിവച്ചിട്ടുള്ള വെന്റിലേറ്റർ സൗകര്യമുള്ള ഐസിയു കിടക്കകളിൽ 269 എണ്ണവും 436 വെന്റിലേറ്ററുകളിൽ 77 എണ്ണവും മാത്രമാണ് അവശേഷിക്കുന്നത്.