കേരളം
കോഴിക്കോട് ജില്ലാ ജയിലില്‍ 63 തടവുകാർക്ക് കൊവിഡ്
കോഴിക്കോട് ജില്ലാ ജയിലില്‍ തടവുകാരായ 63 പേരാണ് കൊവിഡ് പോസിറ്റീവായത്. കുറച്ചുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മറ്റുള്ളവരെ വെസ്റ്റ്ഹില്‍ എന്‍ജിനീയറിങ് കോളജിന്റെ വനിതാ ഹോസ്റ്റലിലേക്ക് മാറ്റി. ആദ്യമായാണ് ഇത്രയും തടവുകാരെ ജയിലിനു പുറത്തേക്ക് മാറ്റുന്നത്. ജയിലില്‍ തന്നെ പ്രത്യേക ബ്ലോക്കില്‍ എഫ്.എല്‍.ടി.സി സൗകര്യം ഒരുക്കാറായിരുന്നു പതിവ്.
എന്നാല്‍ രോഗികള്‍ കൂടുതലായതോടെ സ്ഥല സൗകര്യമില്ലാതെയായി. കൂടാതെ ചികിത്സാ സൗകര്യം ഒരുക്കുന്നതിനും തടസങ്ങള്‍ നേരിടുമെന്ന ഘട്ടത്തിലാണ് ജയിലിനു പുറത്ത് എഫ്‌എല്‍ടിസി ഒരുക്കിയത്. ക്രിമിനല്‍ കേസുകളിലുള്‍പ്പെടെയുള്ള പ്രതികളെ മാറ്റുന്നതിനായി പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
ഭക്ഷണ നിർമാണ യൂണിറ്റും അടച്ചു പൂട്ടി. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നഗരത്തിലെ ഒട്ടുമിക്ക ചെറുകിട ഹോട്ടലുകളും തുറക്കാതായി. ഈ സമയം ഇവിടത്തെ ചപ്പാത്തിക്കും കറിക്കും ആവശ്യക്കാർ കൂടി. വീണ്ടും കൗണ്ടറുകൾ തുറക്കണമെങ്കിൽ 10 ദിവസം സമയമെടുക്കുമെന്ന് ജില്ലാ ജയിൽ വകുപ്പ് അറിയിച്ചു.
മാനാഞ്ചിറ, പാളയം, പുതിയ സ്റ്റാൻഡ്, ജയിലിനു സമീപം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ജയിലിലെ ഭക്ഷണ സാധനങ്ങൾ വിൽപന നടത്തുന്നത്. ഭക്ഷണത്തിന് പുറമേ ജയിലിലെ അന്തേവാസികൾ നിർമിച്ച കുട, കാർവാഷ്, സാനിറ്റൈസർ, ഫിനോയിൽ, തുണിസഞ്ചി ഉൾപ്പെടെയുള്ളവയും കൗണ്ടറുകൾ വഴി വിൽപന നടത്തിയിരുന്നു. സാനിറ്റൈസറും മാസ്‌ക്കിനുമെല്ലാം ആവശ്യക്കാരും ഉണ്ടായിരുന്നു.