ക്രൈം
ആലുവയിലെ കുട്ടിയുടെ കൊലപാതകം; അന്വേഷണ സംഘം ബിഹാറിലേക്ക്
![Untitled design (25)](https://citizenkerala.com/wp-content/uploads/2023/07/Untitled-design-25.jpg)
![Untitled design (25)](https://citizenkerala.com/wp-content/uploads/2023/07/Untitled-design-25.jpg)
ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ അന്വേഷണ സംഘം ബിഹാറിലേക്ക്. പ്രതി അസഫാക്ക് ആലത്തിൻ്റെ പശ്ചാത്തലം അറിയുന്നതിനായാണ് അന്വേഷണസംഘം ബിഹാറിലേക്ക് പോവുക. അന്വേഷണ സംഘത്തിലെ മൂന്നുപേരാവും പോവുക. പ്രതിക്കെതിരെ കൊലപാതകം, പോക്സോ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ആകെ 9 വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
അതേസമയം, കൊല്ലപ്പെട്ട കുഞ്ഞിൻ്റെ സംസ്കാരച്ചടങ്ങുകൾ അല്പസമയത്തിനകം നടക്കും. കുഞ്ഞിന് ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്. മൃതദേഹം തായിക്കാട്ടുകരയിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. തായിക്കാട്ടുകര എൽപി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരി പഠിച്ച ക്ലാസിലാണ് പൊതുദർശനം. കുഞ്ഞിനെ അവസാനമായി ഒരുനോക്ക് കാണാൻ പ്രദേശവാസികൾ ഒഴുകിയെത്തുകയാണ്. സഹപാഠികളും, സഹപാഠികളുടെ അമ്മമാരും, അധ്യാപകരുമടങ്ങുന്ന വലിയ സംഘം സ്‌കൂളിൽ നിലയുറപ്പിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച മൂന്നുമണിയോടെയാണ് ആലുവ ഗ്യാരേജിൽ നിന്ന് അഞ്ച് വയസുകാരിയെ ഇതര സംസ്ഥാന തൊഴിലാളിയായ അസഫാക്ക് ആലം തട്ടിക്കൊണ്ടുപോയത്. ബിഹാർ സ്വദേശികളുടെ മകളെയാണ് കാണാതായത്. അസഫാക്ക് രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയുടെ വീടനടുത്ത് താമസിക്കാൻ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കെഎസ്ആർടിസി ബസ്സിൽ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു.
പിന്നാലെ മണിക്കൂറുകൾക്കകം പ്രതി അസഫാക്ക് ആലമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലുവ തോട്ടക്കാട്ടുക്കരയിൽ നിന്നാണ് പ്രതി പിടിയിൽ ആയത്. 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ഇന്നലെ രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ആലുവ മാർക്കറ്റിന്റെ പിൻഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.