കേരളം
പൂക്കോട് വെറ്റിനറി കോളജ് വിദ്യാർത്ഥിയുടെ ആത്മഹത്യ; ആകെ 18 പ്രതികളെന്ന് പൊലീസ്; ആറ് പേരുടെ അറസ്റ്റ് ഉടൻ
![pookode sidharth suicide 18 culprits](https://citizenkerala.com/wp-content/uploads/2024/02/pookode-sidharth-suicide-18-culprits.jpg)
![pookode sidharth suicide 18 culprits](https://citizenkerala.com/wp-content/uploads/2024/02/pookode-sidharth-suicide-18-culprits.jpg)
പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർഥിയുടെ ആത്മഹത്യയിൽ പ്രതിപ്പട്ടിക വലുതാകും. ആകെ 18 പ്രതികളാണ് ഉള്ളതെന്ന് പൊലീസ് പറയുന്നു. 6 പേർ കസ്റ്റഡിയിലാണ്. ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട്. വൈകാതെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. എസ്എഫ്ഐ നേതാക്കൾ അടക്കം 12 പേർ ഇപ്പോഴും ഒളിവിലാണ്.
സിദ്ധാർത്ഥിനെ നേരിട്ട് മർദ്ദിച്ചവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ 18 ന് ആയിരുന്നു നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥ് ജീവനൊടുക്കിയത്. ഹോസ്റ്റലിലെ ബാത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റാഗിംഗ് മൂലമാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് എന്നുള്ള ആരോപണം സിദ്ധാർത്ഥിൻ്റെ കുടുംബവും കൂട്ടുകാരും ആരോപിക്കുന്നുമുണ്ട്. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ കോളജിൽ വിദ്യാർത്ഥികൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേർന്ന് സിദ്ധാർത്ഥനെ മർദ്ദിച്ച് കെട്ടിതൂക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
സംഭവത്തിൽ 12 വിദ്യാർത്ഥികളെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ആത്മഹത്യ ചെയ്ത സിദ്ധാർത്ഥിനെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചിരുന്നതായി ആൻറി റാഗിംഗ് കമ്മിറ്റിയുടെ അന്വേഷണത്തിൽ കണ്ടെത്തി. മൃതദേഹത്തിൽ രണ്ടുദിവസത്തോളം പഴക്കമുള്ള പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്.
അഖിൽ, കാശിനാഥൻ, അമീൻ അക്ബർ, സിന്റോ ജോൺസൺ, ആസിഫ് ഖാൻ, അരുൺ കെ, അജയ്, സൗദ് റിസാൽ, അൽത്താഫ്, മുഹമ്മദ് ഡാനിഷ്, അമൽസാൻ, ആദിത്യൻ തുടങ്ങിയ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്.