കേരളം
സ്റ്റേറ്റ് സിലബസിലേക്ക് ഒരു ലക്ഷം കുട്ടികളോളം മാറിയതായി കണക്കുകൾ
കോവിഡ് പ്രതിസന്ധിയിൽ വിദ്യാഭ്യാസരംഗം താളം തെറ്റിയെങ്കിലും പൊതുവിദ്യാഭ്യാസ മേഖലയിലേക്കു കൂടുതൽ വിദ്യാർഥികളെത്തിയെന്നു വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക കണക്കുകൾ.
സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽനിന്നും 2 മുതൽ 9–ാം ക്ലാസ് വരെ എല്ലാ ക്ലാസുകളിലും പുതുതായി സ്റ്റേറ്റ് സിലബസിലേക്ക് കൂടുതൽ വിദ്യാർഥികളെത്തിയെന്നാണു കണക്ക്.
ഒരു ലക്ഷത്തോളം വിദ്യാർഥികൾ എല്ലാ ക്ലാസുകളിലുമായി വന്നു ചേർന്നു. ഒന്നാം ക്ലാസിലെത്തിയത് എല്ലാ പ്രാവശ്യത്തെയും പോലെ 3.2 ലക്ഷം വിദ്യാർഥികളെന്ന കണക്കും പ്രാഥമികമായി ലഭിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിൽനിന്നും വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച കണക്കിലാണ് ഒന്നാം ക്ലാസ് ഒഴികെയുള്ളവയിൽ 1 ലക്ഷത്തോളം വിദ്യാർഥികൾ വന്നെന്ന കണക്കു ലഭിച്ചത്. സാധാരണ 5–ാം ക്ലാസിലും 8–ാം ക്ലാസിലുമാണ് ഇത്തരത്തിൽ സിലബസ് മാറി വിദ്യാർഥികൾ സ്റ്റേറ്റ് സിലബസിലേക്കു വരാറുള്ളത്.
കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയാകും മറ്റു സിലബസിൽനിന്നു വിദ്യാർഥികൾ സർക്കാർ–എയ്ഡഡ് സ്കൂളുകളിൽ എത്തിച്ചേരാൻ കാരണമെന്നാണ് സൂചന.
സ്വകാര്യ സ്കൂളുകളിൽ സർക്കാർ ഇടപെട്ടു ചെറിയ തോതിൽ ഫീസ് കുറച്ചെങ്കിലും വീടുകളിലെ വരുമാനം കുത്തനെയിടിഞ്ഞത് രക്ഷിതാക്കളെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കാം എന്നാണ് അധ്യാപകരുടെ അഭിപ്രായം. ഓൺലൈൻ ക്ലാസായതിനാൽ ഈ വർഷം സർക്കാർ മേഖല നോക്കാം എന്നു തീരുമാനിച്ച രക്ഷിതാക്കളുമുണ്ട്.