കേരളം
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ മരിച്ച ആരോഗ്യപ്രവർത്തകരുടെ കുടുംബത്തിന് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ്
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ വീതം പി.എം.ജി.കെ.പി. ഇന്‍ഷുറന്‍സ് ക്ലെയിം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ അനസ്തീഷ്യോളജിസ്റ്റ് ഡോ. ടി.വി. ജോയ്, കോട്ടയം മെഡിക്കല്‍ കോളേജിലെ ബ്ലഡ് ബാങ്ക് ടെക്നീഷ്യന് ജി. സോമരാജന് എന്നിവരുടെ കുടുംബത്തിനാണ് ഇന്‍ഷുറന്‍സ് അനുവദിച്ചത്.
ഇന്‍ഷുറന്‍സ് തുക അവരുടെ ബന്ധുക്കളുടെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം ഉദ്യോഗസ്ഥര്‍, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ഡോ. കൃഷ്ണ പ്രസാദ്, അസി. മാനേജര്‍ ആനന്ദ് സഖറിയ എന്നിവരുടെ പരിശ്രമ ഫലമായാണ് കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.കെ.പി. ഇന്‍ഷുറന്‍സ് ക്ലൈം നടപടികള്‍ വേഗത്തില്‍ പാലിച്ച് നേടിക്കൊടുക്കാന്‍ സഹായകരമായത്. ഇതുവരെ 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്‍ഷുറന്‍സ് ക്ലൈം നേടിക്കൊടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകരുടെ എണ്ണക്കുറവ് വലിയ പ്രശ്നമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കൂടുതൽ ആളുകൾ സേവനസന്നദ്ധരായി രംഗത്ത് വന്ന് കോവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 13625 പേർ കോവിഡ് ബ്രിഗേഡിൻ്റെ ഭാഗമാക്കിയിട്ടുണ്ട്. ഇതും പോരാത്ത അവസ്ഥയാണ് നിലവിലുള്ളത്. കൂടുതൽ പേർ കോവിഡ് ബ്രിഗേഡിലേക്ക് വരണം. ഇതിനായി മാധ്യമങ്ങളിൽ സർക്കാർ പരസ്യം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത തടസ്സപ്പെടാതിരിക്കാനുള്ള മുൻകരുതൽ എടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഓക്സിജൻ ലഭ്യത കൃത്യമായി വിലയിരുത്തി എന്നും തടസ്സപ്പെടാതിരിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.