പ്രവാസി വാർത്തകൾ
ഒരാഴ്ചയ്ക്കിടെ നടന്ന റെയ്ഡുകളില്‍ 12,093 പ്രവാസികൾ പിടിയിൽ; ശക്തമായ പരിശോധന തുടരുന്നു
![](https://citizenkerala.com/wp-content/uploads/2023/05/Screenshot-2023-05-28-152237.jpg)
![](https://citizenkerala.com/wp-content/uploads/2023/05/Screenshot-2023-05-28-152237.jpg)
റിയാദ്: സൗദി അറേബ്യയില്‍ ഉടനീളം സുരക്ഷാ വകുപ്പുകള്‍ ഒരാഴ്ചക്കിടെ നടത്തിയ റെയ്ഡുകളില്‍ 12,093 നിയമ ലംഘകര്‍ പിടിയിലായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 18 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ 6,598 ഇഖാമ നിയമ ലംഘകരും 4,082 നുഴഞ്ഞുകയറ്റക്കാരും 1,413 തൊഴില്‍ നിയമ ലംഘകരുമാണ് പിടിയിലായത്.
ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 401 പേരും അറസ്റ്റിലായി. ഇക്കൂട്ടത്തില്‍ 45 ശതമാനം പേര്‍ യെമനികളും 53 ശതമാനം പേര്‍ എത്യോപ്യക്കാരും രണ്ടു ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്.
അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 64 പേരും ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നല്‍കിയ 13 പേരും ഒരാഴ്ചക്കിടെ അറസ്റ്റിലായി. 4,513 വനിതകളും 22,770 പുരുഷന്മാരും അടക്കം ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്ന 27,283 പേര്‍ക്കെതിരെ നിലവില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Also Read: പ്രവാസികളുടെ തൊഴില്‍ വിസ വിസ സ്റ്റാമ്പ് ചെയ്യാൻ ജൂൺ ഒന്നു മുതൽ യോഗ്യത തെളിയിക്കണം
സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി, യാത്രാ രേഖകളില്ലാത്ത 20,707 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിക്കുന്നു. 1,362 പേര്‍ക്ക് മടക്കയാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നു. ഒരാഴ്ചക്കിടെ 6,676 നിയമ ലംഘകരെ രാജ്യത്തു നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.