കേരളം
വയലാറിലെ കൊലപാതകം ആസൂത്രിതം; ഞെട്ടിക്കുന്ന എഫ്ഐആർ റിപ്പോർട്ട് പുറത്ത്
വയലാറിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആർ. പ്രതികൾ ഗൂഢാലോചന നടത്തി. നിർത്തിയിട്ട കാറിൽ ആയുധങ്ങൾ സജ്ജമാക്കി. ഒന്നാം പ്രതി ഹർഷാദും രണ്ടാം പ്രതി അഷ്കറും ആയുധങ്ങൾ കൊലയാളി സംഘത്തിന് കൈമാറിയെന്നും പൊലീസ് പറഞ്ഞു.
കൊലപാതകം, ഗൂഢാലോചന അടക്കം 12 വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ആർഎസ്എസ് ശാഖ ഗണനായക് വയലാർ തട്ടാംപറമ്പ് നന്ദു കൃഷ്ണനാണ് (22) കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാത്രി എട്ടോടെ വയലാർ നാഗംകുളങ്ങര കവലയിലായിരുന്നു കൊലപാതകത്തിന് ആസ്പദമായ സംഭവം. ഉച്ചയ്ക്ക് എസ്ഡിപിഐ പ്രചാരണ ജാഥ നടത്തിയിരുന്നു. ഇതിലെ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടായി.
വൈകിട്ട് എസ്ഡിപിഐയും ആർഎസ്എസും പ്രകടനം നടത്തി. പിരിഞ്ഞുപോയ പ്രവർത്തകർ തമ്മിൽ കല്ലേറും സംഘർഷവുമുണ്ടായി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ബിജെപി ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു.
Vayalar RSS worker murder FIR