കേരളം
മലയാളികളുടെ സ്വന്തം സിംങ്കം പടിയിറങ്ങുന്നു; അഴിമതിക്കെതിരെ യുദ്ധം നയിച്ച യോദ്ധാവ്
36 വർഷത്തെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് ഋഷി രാജ് സിംഗ് പടിയിറങ്ങുന്നു. സംസ്ഥാന ജയില്‍ മേധാവി പദവിയിൽ നിന്നാണ് ഋഷിരാജ് സിംഗ് ഇന്ന് വിരമിക്കുന്നത്, 36 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കല്‍. ജയില്‍ ഡിജിപി, ട്രാന്‍സ്‌പോട്ട് കമ്മീഷണര്‍ തുടങ്ങി നിരവധി പ്രധാന തസ്തികകളില്‍ ശ്രദ്ധേയ സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. 1985 ബാച്ച് ഐപിഎസുകാരനായ ഋഷിരാജ് സിംഗ്, 24ാം വയസ്സിലാണ് കേരളത്തില്‍ എത്തുന്നത്. ഏറെക്കാലവും സര്‍വീസ് കേരളത്തില്‍ തന്നെ. സിബിഐ ജോയിന്റ് ഡയറക്ടറായി മഹാാരഷ്ട്രയിലും ജോലി ചെയ്തു. വിരമിച്ച ശേഷവും കേരളത്തില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കിയ ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിംഗ്. വിരമിച്ചതിന് ശേഷം ഏതെങ്കിലും പോസ്റ്റില്‍ അദ്ദേഹത്തെ സര്‍ക്കാര്‍ നിയമിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
നിയമം നടപ്പിലാക്കുന്നതിലെ കാർക്കശ്യം കാരണം പ്രശസ്തനായ വ്യക്തിയാണിദ്ദേഹം. ഡ്യൂട്ടി ഇദ്ദേഹത്തിന്റെ കർക്കശമായ നിയമപാലന നിലപാടുകൾ പൊതുജനങ്ങൾക്കിടയിലും പൊതുസമൂഹത്തിലും അഭിനന്ദനതിനർഹാമായി. അതേ സമയം രാഷ്ട്രീയക്കാർക്ക് തലവേദനയും ഇദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. രാജസ്‌ഥാൻ ബിക്കാനീറിലെ പുഗൽ എന്ന ഗ്രാമത്തിൽ ഇന്ദ്രജിത് സിങ്–ശോഭ കൺവാർ ദമ്പതികളുടെ അഞ്ചു മക്കളിൽ മൂത്തയാളായാണ് അദ്ദേഹത്തിന്റെ ജനനം. ഒരിക്കലും തോൽക്കാൻ തയാറാകാത്ത യോദ്ധാക്കളെക്കുറിച്ചു മുത്തശ്ശി സൂരജ് കൺവാർ പറഞ്ഞ കഥകൾ കേട്ടാണ് ഋഷിരാജ് സിംഗ്’ വളർന്നത്. അച്ഛനും അമ്മയുടെ അച്ഛനും രാജസ്ഥാൻ പോലീസിലായിരുന്നു.അച്ഛൻ രാജസ്‌ഥാനിൽ എസ്‌ഐ ആയി തുടങ്ങി അഡീഷനൽ എസ്‌പിയായി വിരമിച്ചു.
ജൻമനാ ഋഷിരാജ് സിംഗിനു മുറിച്ചുണ്ടായിരുന്നു (മുച്ചുണ്ട്). അമ്മയ്ക്കു മാത്രമേ ഋഷിരാജ് സിംഗ് പറയുന്നത് മനസ്സിലാക്കാൻ കഴിയുമായിരുന്നുള്ളൂ. ജന്മനാ ഉള്ള വൈകല്യത്തിന്റെ പേരിൽ ഋഷിരാജ് സിംഗിനു പലരും അപമാനിച്ചു കളിയാക്കിച്ചിരിച്ചു. പക്ഷേ, തോൽക്കാൻ ഋഷിരാജ് സിംഗ് തയാറായിരുന്നില്ല.18–ാം വയസ്സിൽ ഋഷിരാജ് സിംഗിന്റെ അമ്മാവൻ ഡോ. കുമർ സിങ് ആണ് ചണ്ഡീഗഡിലെ ആശുപത്രിയിൽ ഋഷിരാജ് സിംഗിനെ കൊണ്ടുപോയത്. പല തടസ്സങ്ങളും ആശുപത്രി അധികൃതർ പറഞ്ഞു. മുറിച്ചുണ്ടിന്റെ പേരിൽ ഇനിയും അപമാനിതനാകാൻ വയ്യെന്നായിരുന്നു ഋഷിരാജ് സിംഗിന്റെ ഉറച്ച നിലപാട്. 5 മണിക്കൂർ നേരത്തെ പ്ലാസ്റ്റിക് സർജറിക്കൊടുവിൽ ഋഷിരാജ് സിംഗിന്റെ മൗനം മുറിഞ്ഞു. ജീവിതത്തിലാദ്യമായി ഋഷിരാജ് സിംഗ് സ്ഫുടമായി സംസാരിച്ചു തുടങ്ങി.
സിവിൽ സർവീസ് പരീക്ഷ എഴുതാൻ ഉള്ള മോഹം തന്റെ ചരിത്ര അധ്യാപകനായ അമിനുദ്ദീൻ പ്രോത്സാഹിപ്പിച്ചു. വൈകുന്നേരങ്ങളിൽ അമിനുദ്ദീന്റെ വീട്ടിലെത്തി, സിവിൽ സർവീസസ് പരീക്ഷയ്‌ക്കായി ചരിത്രപഠനം തുടങ്ങി. ഓരോ ചാപ്‌റ്ററിനും ഓരോ ചോദ്യത്തിനും ഓരോ പുസ്‌തകംവീതം ഋഷിരാജ് സിംഗ് വായിച്ചു. ഒരു കോളജിൽ ലീവ് വേക്കൻസിയിൽ ഋഷിരാജ് സിംഗ് ലക്ചററായി. അധ്യാപകനായ അമിനുദ്ദിന്റെ വീട്ടിലേക്ക് 4 വർഷം മുടക്കമില്ലാതെ ഋഷിരാജ് സിംഗ് തുടർന്ന യാത്ര ഫലംകണ്ടേ അവസാനിപ്പിച്ചുള്ളൂ. ജീവിതത്തിൽ 2 പരീക്ഷകളേ ഋഷിരാജ് സിംഗ് എഴുതിയിട്ടുള്ളൂ.
രാജസ്‌ഥാൻ അഡ്‌മിനിസ്‌ട്രേഷൻ അഡ്‌മിനിസ്‌ട്രേഷൻ സർവീസിലേക്കുള്ള ആദ്യ പരീക്ഷയിൽ ഋഷിരാജ് സിംഗ് പരാജയപ്പെട്ടു. സിവിൽ സർവീസസ് പരീക്ഷയായിരുന്നു ഋഷിരാജ് സിംഗ് രണ്ടാമതെഴുതിയത്. 1985ൽ, തന്റെ ഇരുപത്തിനാലാം വയസ്സിൽ ആദ്യ ശ്രമത്തിൽ തന്നെ ഋഷിരാജ് സിംഗ് സിവിൽ സർവീസസ് പരീക്ഷ പാസായി. 120 പേരെയാണ് അന്ന് ഐപിഎസിലേക്കു തിരഞ്ഞെടുത്തത്. 20–ാമത്തെ റാങ്കായിരുന്നു ഋഷിരാജ് സിംഗിന് . 1985 ലെ ഐ.പി.എസ് ബാച്ച് ആണ് അദ്ദേഹം. മസ്സൂറിയിലെ ഐ.പി.എസ് അക്കാഡമിയിലായിരുന്നു പരിശീലനം. ഋഷിരാജ് സിംഗും മുൻ ഡിജിപിമാരായ ലോക്നാഥ് ബെഹ്റ, ജേക്കബ് തോമസ് എന്നിവരും ഒരുമിച്ചാണ് മസൂറിയിൽ പരിശീലനത്തിനു ചേർന്നത്.
പുനലൂർ എ.എസ്.പി. ആയാണ് സേവനത്തിൽ പ്രവേശിച്ചത്. നെടുമങ്ങാട് എഎസ്പി, റെയിൽവേ എസ്പി, കണ്ണൂർ എസ്പി, എംഎസ്പി കമൻഡാന്റ്, തിരുവനന്തപുരം സിറ്റി ഡപ്യുട്ടി പൊലീസ് കമ്മിഷണർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ കമ്മിഷണർ, കോട്ടയം എസ്പി, 1999 മുതൽ 2004 വരെ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുമായി ബന്ധപ്പെട്ട് എസ്പിജിയിൽ, 2004 ൽ ഐജി (ബറ്റാലിയൻ), കെഎസ്ഇബിയിൽ ചീഫ് വിജിലൻസ് ഓഫിസർ, ക്രൈംബ്രാഞ്ച് ഐജി, 2008 മുതൽ 2013 വരെ സിബിഐയിൽ ജോയിന്റ് ഡയറക്ടർ, തുടർന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ, എക്സൈസ് കമ്മിഷണർ. 2019 മേയ് മുതൽ ജയിൽ ഡിജിപി. ജയിൽ വകുപ്പിലെ 37–ാമത്തെ ഡിജിപിയാണ്.
ആൻറി പൈറസി സെല്ലിൻറെ തലവൻ ആയിരുന്നപ്പോൾ വ്യാജ സി. ഡി. വിഷയത്തിൽ എടുത്ത നിലപാടാണ് ഇദ്ദേഹത്തെ പൊതു സമൂഹത്തിന് പരിചിതനാക്കുന്നത്. പിന്നീട് മൂന്നാർ കയ്യേറ്റഭൂമി ഒഴിപ്പിക്കാൻ വി.എസ്. സർക്കാർ രൂപീകരിച്ച മൂന്നാർ ഓപറേഷൻ മൂന്നംഗ ടീമിൽ ഇദ്ദേഹം ഉണ്ടായിരുന്നു. പിന്നീട് കേന്ദ്ര ഡെപ്യൂറ്റെഷനിൽ പോയി വന്ന ഇദ്ദേഹം ട്രാൻസ്പോർട്ട് കമ്മീഷണറായി നിയമിപ്പിക്കപ്പെട്ടു. അഴിമതിയിൽ കുളിച്ചു കിടന്ന വകുപ്പിനെ നന്നാക്കിയെടുക്കാൻ ഇദ്ദേഹം പ്രവർത്തനം തുടങ്ങി. ഗതാഗത നിയമപാലനം നടപ്പാക്കാൻ ഇദ്ദേഹം എടുത്ത നിലപാടുകൾ ഇദ്ദേഹത്തെ പ്രശസ്തനാക്കി. ട്രാഫിക് വകുപ്പിലായിരുന്ന കാലത്ത് വേഷപ്രച്ഛന്നനായി കൈക്കൂലി വാങ്ങുന്ന പോലീസുകാരെ പിടിച്ച സംഭവം വാർത്ത സൃഷ്ട്ടിച്ചിരുന്നു. സർക്കാറിന് തലവേദനയായതോടെ അദ്ദേഹത്തെ സ്ഥാനം മാറ്റി.
പിന്നീട് കെ.എസ്.ഇ.ബി. യുടെ ചീഫ് വിജിലൻസ് ഓഫീസറായി നിയമിതനായി. ഒടുവിൽ തിരുവനന്തപുരത്തെ മുത്തൂറ്റിൻ്റെ എയർ ലൈൻ കാറ്ററിംഗ് സ്ഥാപനമായ മുത്തൂറ്റ് സ്കൈ ഷെഫ് ഭൂഗർഭ കേബിൾ വഴി വൈദ്യുതി മോഷ്ട്ടിക്കുന്നത് ഇദ്ദേഹം കണ്ടെത്തി. തിരുവരാഹം കെ.എസ്.ഇ.ബി. സെക്ഷനിലാണ് ഈ മുത്തൂറ്റ് സ്ഥാപനം. നിയമ നടപടിയിലേക്ക് കടക്കാൻ വിജിലൻസ് വിഭാഗം തയ്യാറെടുക്കുമ്പോഴേക്കും സിങ്ങിൻറെ വീണ്ടും സ്ഥാന മാറ്റ ഉത്തരവ് ഒപ്പു വെക്കപ്പെട്ടിരുന്നു. പൊതുജനങ്ങളുമായി ബന്ധപ്പെടേണ്ട കാര്യമില്ലാത്ത ആംഡ് ബറ്റാലിയനിലേക്കാണ് പുതിയ മാറ്റം ഉണ്ടായത്.
ഒരിക്കൽ മലയാളം അറിയാതിരുന്ന ഋഷിരാജ് സിങ് പിന്നീട് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘വൈകും മുൻപേ’ എന്നപേരിൽ മലയാളത്തിൽ പുസ്തകവുമെഴുതി. സംസ്ഥാന എക്സൈസ് കമ്മിഷണറായിരിക്കുമ്പോഴാണ് പുസ്തകം എഴുതിയത്. കേരളത്തിലെ ആയിരത്തിൽപരം സ്കൂളുകളും കോളേജുകളും സന്ദർശിച്ച് കുട്ടികളുമായി നേരിട്ട് സംസാരിച്ചും സംവദിച്ചും ആണ് അദ്ദേഹം ആ പുസ്തകം രചിച്ചത്.
കുറ്റവാളികൾക്കും അഴിമതിക്കാർക്കും എന്നും പേടി സ്വപ്‌നമായിരുന്ന നിയമത്തിൽ ആശ്രയിക്കുന്ന പാവപ്പെട്ടവന് ആശ്വാസമായിരുന്ന ആ കരുതൽ ഇനി സർവീസിൽ ഉണ്ടാകില്ല. എങ്കിലും അദ്ദേഹം കേരളത്തിൽ തന്നെ തുടരും, തന്റേതായ പ്രവർത്തി മണ്ഡലങ്ങളിൽ തന്റേതായ വ്യക്തിമുദ്ര ഇനിയും പതിപ്പിക്കുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ മുന്നോട്ട് ഉള്ള വ്യക്തി ജീവിതത്തിൽ എല്ലാ നന്മയും വിജയവും ഉണ്ടാകാൻ ആഗ്രഹിക്കുന്നവരും ആശംസിക്കുന്നവരുമാണ് ഓരോ മലയാളികളും. സിറ്റിസൺ കേരളയും പ്രിയ സിങ്കത്തിന് എല്ലാ ആശംസകളും നേരുന്നു