ദേശീയം
നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമതലയേറ്റു; ആദ്യം ഒപ്പുവെച്ചത് കർഷക ധനസഹായ ബില്ലിൽ
ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടർച്ചയായ മൂന്നാംതവണ നരേന്ദ്രമോദി ചുമതലയേറ്റു. ചുമതലയേറ്റ ശേഷം മോദി ആദ്യം ഒപ്പുവെച്ചത് കർഷകർക്ക് ധനസഹായം നൽകുന്ന പി.എം. കിസാൻ നിധി ബില്ലിലാണ്. ഇരുപതിനായിരം കോടി രൂപയോളമാണ് പിഎം കിസാന്‍ നിധി പ്രകാരം വിതരണം ചെയ്യുന്നത്. രാജ്യത്തെ 9.3 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് തന്റേതെന്ന് ഫയലില്‍ ഒപ്പുവച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ആദ്യം ഒപ്പിടുന്ന ഫയലായി പിഎം കിസാന്‍ നിധിയെ തെരഞ്ഞെടുത്തത്. വരും ദിവസങ്ങളില്‍ കൃഷിയുടെയും കര്‍ഷകരുടെയും ക്ഷേമത്തിനായി കൂടുതല്‍ തീരുമാനങ്ങളുണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓഫിസിലെ ഉദ്യോഗസ്ഥർ മോദിയെ വരവേറ്റു. പുതിയ മന്ത്രിസഭയുടെ ആദ്യയോഗം ഇന്ന് നടക്കും. മോദിയുടെ നേതൃത്വത്തിലുള്ള 72 അംഗ കേന്ദ്രമന്ത്രിമാരടങ്ങുന്ന മന്ത്രിസഭ ഇന്നലെ വൈകീട്ട് 7.15ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങന്‍ലാണ് സത്യപ്രതിജ്ഞ ചെയ്തത്. മോദിക്കു പിന്നാലെ മുതിർന്ന ബി.ജെ.പി നേതാക്കളായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവരും അധികാരമേറ്റു. പുതിയ സർക്കാരിൽ 30 കാബിനറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിമാരും 36 സഹമന്ത്രിമാരുമാണുള്ളത്.
വിദേശ രാഷ്ട്രത്തലവൻമാർക്ക് പുറമെ, മുകേഷ് അംബാനിയും കുടുംബവും, ഗൗതം അദാനിയും കുടുംബവും, ചലച്ചിത്ര താരങ്ങളായ ഷാരൂഖ് ഖാൻ, രജനീകാന്ത്, അക്ഷയ് കുമാർ, രവീണ ടണ്ഠൻ, അനുപം ഖേർ, വിക്രാന്ത് മാസ്സി, ഗായകൻ കൈലാഷ് ഖേർ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാൻ എത്തിയിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഭാര്യാസമേതമാണ് എത്തിയത്. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും ചടങ്ങിൽ പങ്കെടുത്തു.