കേരളം
ലക്ഷദ്വീപിന് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു
ലക്ഷദ്വീപിനെ പിന്തുണച്ച് നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു .അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്ന് പ്രമേയത്തിൽ ആവശ്യം ഉന്നയിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ രൂക്ഷ വിമർശനമാണ് നിയമസഭാ പ്രമേയത്തിൽ ഉന്നയിക്കുന്നത്. തൊഴിലിനെയും ഭക്ഷണക്രമത്തെയും അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് പരാമർശം.
കാവി അജൻഡയും കോർപറേറ്റ് അജൻഡയും അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുന്നു. തെങ്ങുകളിൽ പോലും കാവിനിറം പൂശുന്നു, ജനതയുടെ രീതികൾ തകർക്കുന്നു. ഉപജീവന മാർഗമായ മൽസ്യബന്ധത്തെ തകർക്കുന്നു, ഗോമാംസം നിരോധിക്കുന്നു. ലക്ഷദ്വീപും കേരളവുമായുള്ളത് ചരിത്രപരവും സാംസ്‌കാരിക പരവുമായ ബന്ധമെന്നും മുഖ്യമന്ത്രി പരാമർശിച്ചു.
അതേസമയം ലക്ഷദ്വീപിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ ഭേദഗതികൾ വരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സംഘ പരിവാർ താൽപര്യം സംരക്ഷിക്കുന്നു എന്ന് പ്രമേയത്തിൽ എടുത്തു പറയണം എന്ന ഭേദഗതി ലീഗ് നിർദേശിച്ചു. അഡ്മിനിസ്ട്രേറ്ററുടെ മുഴുവൻ ഉത്തരവും റദ്ദാക്കണമെന്ന് ഉൾപ്പെടുത്തണം എന്നും ലീഗ് ആവശ്യപ്പെട്ടു.
എൻ ഷംസുദീൻ എംഎൽഎയാണ് ഭേദഗതി നിർദ്ദേശിച്ചത്. ടിബറ്റിൽ ചൈനയുടെ അധിനിവേശത്തിനു സമാനം ആണ് ലക്ഷ ദ്വീപിൽ നടക്കുന്നത് എന്ന ഭേദഗതി വരുത്തണമെന്ന് പി ടി തോമസ് നിർദേശിച്ചു. കേന്ദ്രത്തെ കൃത്യമായി വിമർശിക്കണം എന്നും പി ടി തോമസ് ആവശ്യപ്പെട്ടു.
പ്രമേയത്തോട് പൂർണ്ണമായും യോജിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. ദ്വീപ് നിവാസികളുടെ ജീവിക്കാനുള്ള അവകാശം പുതിയ പരിഷ്കാരങ്ങളോടെ ഇല്ലാതാക്കുന്നുവെന്നും ഉപജീവന മാർഗ്ഗം തന്നെ ഇല്ലാതാക്കുന്നുവെന്നും വി ഡി സതീശൻ. ജീവിക്കാനുള്ള അവകാശം എന്ന ഭരണഘടനയുടെ അവകാശലംഘനമാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ കൊണ്ട് വന്ന ജനസംഘ്യ നിയന്ത്രണ നിയമത്തെ അറബിക്കടലിൽ എറിയണമെന്ന് വി ഡി സതീശൻ.
ഡ്രക്കോണിയൻ നിയമത്തെ അറബിക്കടലിൽ എറിയണമെന്നും കുറ്റകൃത്യങ്ങൾ ഏറ്റവും കുറവുള്ള ദ്വീപിൽ ഗുണ്ട ആക്ട് കൊണ്ട് വന്നത് പാവങ്ങളെ പീഡിപ്പിക്കാനാണെന്നും സതീശൻ. ലക്ഷദ്വീപിൽ നടക്കുന്നത് സംഘ പരിവാർ അജണ്ടയാണെന്നും പ്രതിഷേധ കടൽ തീർത്ത് കേരളം പ്രതിരോധം തീർക്കണമെന്നും വി ഡി സതീശൻ. സംഘ പരിവാർ അജണ്ടയെ ശക്തമായി എതിർക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു.