കേരളം
കടല്‍ കടക്കാനൊരുങ്ങി കേരളത്തിന്റെ നേന്ത്രക്കായ: ട്രയല്‍ കയറ്റുമതി മാര്‍ച്ചില്‍
കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന നേന്ത്രക്കായകള്‍ കടല്‍കടക്കാനൊരുങ്ങുന്നു. ആദ്യ ഘട്ടത്തില്‍ നേന്ത്രക്കായ ലണ്ടനിലേക്ക് അയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളയുടെ സീ-ഷിപ്പ്മെന്റ് പ്രോട്ടോകോള്‍ പ്രകാരമാണ് ലണ്ടനിലേക്ക് ട്രയല്‍ കയറ്റുമതി നടത്തുക.
കേരളത്തിലെ കയറ്റുമതി ഏജന്‍സിയുമായി ബന്ധപ്പെട്ട് 20-25 ദിവസം കൊണ്ട് നേന്ത്രക്കായ ലണ്ടനില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും വേണ്ട സൗകര്യങ്ങള്‍ വി.എഫ്.പി.സി.കെ ഒരുക്കും.
ചരക്ക് വിമാനം വഴി നടത്തുന്ന കയറ്റുമതിയേക്കാള്‍ ഏറെ ചെലവ് കുറവും ലാഭകരവുമാണ് കടല്‍ മാര്‍ഗമുള്ള കയറ്റുമതി. ആദ്യഘട്ടത്തില്‍ ഒരു കണ്ടൈനര്‍ (10 ടണ്‍) നേന്ത്രക്കായ അടുത്ത വര്‍ഷം മാര്‍ച്ചില്‍ കയറ്റി അയയ്ക്കും.
ഇത് വിജയിച്ചാല്‍ കേരളത്തിലെ ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്തുന്നതോടൊപ്പം കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കും.
തൃശൂര്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 10 കര്‍ഷകരില്‍ നിന്നാണ് കയറ്റുമതിക്കാവശ്യമായ നേന്ത്രക്കായ ശേഖരിക്കുക.
കഴിഞ്ഞ ജൂലായില്‍ നട്ട തൈകള്‍ അടുത്ത ഫെബ്രുവരിയില്‍ വിളവെടുത്ത ശേഷം കയറ്റിയയയ്ക്കും. മാര്‍ച്ചിലെ ട്രയല്‍ കഴിഞ്ഞാലുടന്‍ കൂടുതല്‍ നേന്ത്രക്കായ കയറ്റി അയയ്ക്കും.
വിദേശ കയറ്റുമതിയിലൂടെ കര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില കര്‍ഷകക്ക് ലഭിക്കും. കര്‍ഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുകയും ചെയ്യും.
ഈ പദ്ധതി വിജയകരമായാല്‍ കേരളത്തിലെ ഉത്പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് കൂടുതല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുനാകും. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി വയനാട് ജില്ലയിലെ കമ്മനത്ത് പായ്ക്ക് ഹൗസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലെ പരിയാരത്ത് പായ്ക്ക് ഹൗസിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കും. ഇടുക്കി ജില്ലയില്‍ ഒരു വെജിറ്റബിള്‍ അഗ്രോ പാര്‍ക്ക് സ്ഥാപിക്കാന്‍ വിശദമായ പ്രോജക്റ്റ് പ്രപ്പോസലും തയ്യാറാക്കി വരുന്നു