കേരളം
ജലനിരപ്പ് ഉയർന്നു; ഇടുക്കി അണകെട്ട് ഇന്ന് തുറക്കും
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് നിലവിൽ 2384.04 അടിയിലെത്തി. റൂൾ കർവ് പിന്നിട്ടതിനാൽ ചെറുതോണി ഷട്ടർ രാവിലെ പത്തിന് തുറക്കും. ഷട്ടർ 70 മീറ്റർ ഉയർത്തി 50 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കും. മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 138.25 അടിയിലെത്തി. ഇടമലയാർ അണക്കെട്ടിലും ജല നിരപ്പ് ഉയർന്നിട്ടുണ്ട്. ജലനിരപ്പ് 162 മീറ്റർ പിന്നിട്ടു. ഇടമലയാറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അര മീറ്റർ കൂടി ഉയർന്നാൽ ഇന്ന് വൈകീട്ട് ആറ് മണിയോടെ റെഡ് അലർട്ട് പ്രഖ്യാപിക്കും. വയനാട് ബാണാസുര സാഗർ ഡാമിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തുറന്നേക്കാനും സാധ്യത ഉണ്ട്. ബാണാസുര സാഗര്‍ ജല സംഭരണിയില്‍ ജലനിരപ്പ് 773.50 മീറ്റര്‍ എത്തിയ സാഹചര്യത്തിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അര മീറ്റർ കൂടി ഉയർന്നാൽ ജല സംഭരണിയുടെ ഇന്നത്തെ അപ്പർ റൂൾ ലെവലായ 774 മീറ്ററിൽ എത്തും.
ഈ സാഹചര്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്കു ശേഷം ഷട്ടറുകൾ തുറന്ന് അധിക ജലം കാരമാൻ തോട്ടിലേക്ക് ഒഴുക്കി വിടാൻ സാധ്യതയുണ്ട്. സെകൻഡിൽ 8.5 ക്യുബിക് മീറ്റർ പ്രകാരം 35 ക്യൂബിക് മീറ്റർ വരെ വെള്ളം ഘട്ടംഘട്ടമായി ഒഴുക്കി വിടേണ്ടി വരും. പുഴയിലെ ജലനിരപ്പ് 10 മുതൽ 15 സെന്റിമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
അതിനിടെ ഇടുക്കി ഡാം തുറക്കുന്നതിന്‍റെ ഭാഗമായി എറണാകുളത്ത് മുൻകരുതലുകള്‍ ഏര്‍പ്പെടുത്തി. എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി. ഇടമലയാർ ഡാം തുറക്കേണ്ടി വന്നാലും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.