കേരളം
സംസ്ഥാനത്ത് വ്യാജ വോട്ടര്‍മാർ നാലു ലക്ഷം; അന്വേഷണം നടത്താൻ തയ്യാറായ തെരഞ്ഞെടുപ്പ് കമ്മീഷന് അഭിനന്ദനമെന്ന് ചെന്നിത്തല
സംസ്ഥാനത്ത് നാലു ലക്ഷം വ്യാജ വോട്ടര്‍മാരുടെ പട്ടികയാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥരാണ് ഈ കള്ള വോട്ടിന് അരങ്ങൊരുക്കിയതെന്നും നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള ഈ നീക്കം കേരള ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
തെളിവുകള്‍ സഹിതം നല്‍കിയ ഇരട്ട വോട്ടുകളുടെയും, വ്യാജ വോട്ടര്‍മാരുടെയും പട്ടിക പരിശോധിക്കാന്‍ തയ്യാറായ തെരഞ്ഞെടുപ്പ് കമ്മീഷനെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെയും അഭിനന്ദിക്കുകയാണെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. ഒരു നിയോജക മണ്ഡലത്തില്‍ ഒരു ബൂത്തില്‍ അഞ്ച് പേരെ തെറ്റായി ചേര്‍ത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
ലക്ഷക്കണക്കിന് വോട്ടര്‍മാരെ ഇത്തരത്തില്‍ ചേര്‍ത്ത ഉദ്യോഗസ്ഥന്മാരെ കണ്ടെത്തി അവരുടെ പേരില്‍ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കണം. നാലു ലക്ഷം വ്യാജ വോട്ടുകളാണ് പ്രതിപക്ഷം ഇതുവരെ കണ്ടെത്തിയത്. കേരളത്തില്‍ രണ്ട് മുന്നണികള്‍ തമ്മിലുള്ള വോട്ട് വ്യത്യാസം ഒരു ലക്ഷമോ രണ്ടു ലക്ഷമോ മാത്രമാണ് എന്നിരിക്കെയാണ് നാലുലക്ഷത്തോളം വോട്ടര്‍മാര്‍ വ്യാജമായി കടന്നുകയറിയത്.
സി.പി.എം അതിക്രമത്തെ ഭയന്ന് ആളിരിക്കാന്‍ തയ്യാറാകാത്ത പല ബൂത്തുകളും കാസര്‍ഗോഡ് കണ്ണൂര്‍ മേഖലകളിലുണ്ട്. അവിടെയെല്ലാം കള്ളവോട്ടുകള്‍ നടക്കുകയാണ്. ജനവിധി അട്ടിമറിക്കാനാണ് ബോധപൂര്‍വ്വം വ്യാജ വോട്ടുകള്‍ സൃഷ്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.