ആരോഗ്യം
രോഗം ഇല്ലാത്ത 19 ഇന്ത്യക്കാർ ചൈനയിലെ വുഹാനിലെത്തിയപ്പോൾ കൊവിഡ് രോഗികളായി, കൈമലർത്തി എയർ ഇന്ത്യ.
കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ച് വുഹാനിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ പത്തൊൻപത് യാത്രികർക്ക് രോഗബാധ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച ചൈനയിലെത്തിയ ഇന്ത്യൻ വിമാനയാത്രക്കാർക്കാണ് അസുഖബാധ കണ്ടെത്തിയത്. എന്നാൽ അംഗീകൃത ലാബിൽ നിന്നും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായെത്തിയ യാത്രക്കാരെയാണ് കൊണ്ടുപോയതെന്ന് എയർ ഇന്ത്യ വിശദീകരിക്കുന്നു.
എല്ലാ സുരക്ഷ പ്രോട്ടോക്കോളുകളും പാലിച്ചാണ് തങ്ങൾ സർവീസ് നടത്തിയത്. അധികൃതർ നൽകിയിട്ടുള്ള എല്ലാ മാർഗനിർദേശങ്ങളും പാലിച്ചുകൊണ്ടായിരുന്നു യാത്ര.കൊവിഡിന്റെ പ്രഭവസ്ഥാനം എന്ന് കണക്കാക്കുന്ന വുഹാനിലേക്ക് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് എയർ ഇന്ത്യ സർവീസ് ആരംഭിച്ചത്. രോഗം ബാധിച്ച യാത്രികരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കൊപ്പം യാത്ര ചെയ്ത മറ്റ് 39 യാത്രികർക്കും രോഗ ലക്ഷണങ്ങളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് മുൻപും എയർ ഇന്ത്യ വിമാനത്തിൽ വിദേശത്തേയ്ക്ക് യാത്ര ചെയ്തവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് രോഗികളുമായി സർവീസ് നടത്തിയതിന് എയർ ഇന്ത്യ വിമാനങ്ങൾക്ക് നിരോധനവും നേരിടേണ്ടി വന്നിട്ടുണ്ട്.
ഹോങ്കോംഗ് ഇത്തരത്തിൽ നാലു തവണ എയർ ഇന്ത്യയെ വിലക്കിയിരുന്നു. നിലവിലെ വിലക്ക് ഈ മാസം പത്ത് വരെ തുടരുന്നതിനിടെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുബായിലേക്കുള്ള സർവീസിനും സമാനമായ വിലക്ക് എയർ ഇന്ത്യ എക്സ്പ്രസിന് നേരിടേണ്ടി വന്നിരുന്നു.