ദേശീയം
കനത്തനാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്; ഗുജറാത്തിൽ മരണം ആറായി
ബിപോർജോയ് ചുഴലിക്കാറ്റിൽ ഗുജറാത്തിൽ ആറുമരണം. ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ കനത്ത മഴയും കാറ്റും കടല്‍ക്ഷോഭവും. കച്ച് സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരം കടപുഴകി വീണു. ചിലയിടങ്ങളില്‍ വീടുകള്‍ തകർന്നതായും വിവരമുണ്ട്. ഇന്നും നാളെയും ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ പെയ്യും. 940 ഗ്രാമങ്ങളിൽ വൈദ്യുതിബന്ധം പൂർണമായി നിലച്ചു. 22 പേർക്ക് പരുക്കേറ്റു. നിരവധി മൃഗങ്ങൾ ചത്തു. കനത്ത കാറ്റിൽ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും വ്യാപകമായി കടപുഴകി.
രാത്രി വൈകിയാണ് ചുഴലിക്കാറ്റിന്റെ മധ്യഭാഗം തീരത്തോട് അടുത്തത്. ജഖാവു തുറമുഖത്തിന് സമീപം സൗരാഷ്ട്ര–കച്ച് തീരം പിന്നിട്ട ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുകയാണ്. ഗുജറാത്ത് തീരത്ത് കനത്ത മഴയും കടൽക്ഷോഭവുമുണ്ട്. മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിലാണ് സൗരാഷ്ട്ര-കച്ച് തീരങ്ങളിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചത്. മണിക്കൂറിൽ പരമാവധി 150 കിലോമീറ്റർ വരെ വേഗതയുണ്ടാകുമെന്നാണ് അറിയിപ്പ്. തിരമാല 6 മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്.
തീരമേഖലയിൽനിന്ന് 180,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ദേശീയ, സംസ്ഥാന ദുരന്തനിവാരണസേന, കര, നാവിക,വ്യോമ സേന, അതിർത്തിരക്ഷാസേന, തീരസംരക്ഷണസേന എന്നിവ രംഗത്തുണ്ട്. ഗുജറാത്തിലെ നാവികകേന്ദ്രങ്ങളിൽ 25 വിദഗ്ധ സംഘങ്ങളെ ഒരുക്കിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനത്തിനു സർവസജ്ജമാണെന്നും നാവികസേന പശ്ചിമമേഖലാ കമാൻഡ് അറിയിച്ചു.
അർധാരാത്രിയോടെ ചുഴലിക്കാറ്റിന്റെ കേന്ദ്രം ഗുജറാത്ത് തീരത്തേക്ക് കടന്നു. 115- മുതല്‍ 125 കിലോമീറ്റർ വേഗതയിലാണ് ബിപോർ ചുഴലിക്കാറ്റ് വീശിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചുഴലിക്കാറ്റ് സംബന്ധിച്ച വിവരങ്ങള്‍ ഫോണിലൂടെ ആരാഞ്ഞതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു. അതേസമയം, ഇന്നത്തോടെ തീവ്രത കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. രാജസ്ഥാൻ, ദില്ലി, ഹരിയാന എന്നിവിടങ്ങൾ കനത്ത ജാഗ്രതയിലാണ്.