കേരളം
ഇസ്രയേലിലേക്ക് കൃഷി പഠിക്കാൻ കേരളം അയച്ച സംഘത്തിലെ കാണാതായ കണ്ണൂർ സ്വദേശിയുടെ ആദ്യ സന്ദേശം ഭാര്യയ്ക്ക്

ഇസ്രയേലിൽ നിലവിലുള്ള ആധുനിക കൃഷി രീതികളെ കുറിച്ച് പഠിക്കാൻ സംസ്ഥാന കൃഷി വകുപ്പ് അയച്ച 27 കർഷകരിൽ ഒരാളെ കാണാതായ സംഭവം ഏറെ വിവാദമായിരുന്നു. കണ്ണൂർ സ്വദേശിയായ കർഷകൻ ബിജു കുര്യനെയാണ് കാണാതായത്. എന്നാൽ ഇപ്പോൾ കാണാതായ കർഷകൻ നാട്ടിലെ ഭാര്യയെ വിളിച്ചതായി ബന്ധു വെളിപ്പെടുത്തി. ഫെബ്രുവരി 17ന് സംഘം താമസിച്ച ഹെർസ്ലിയയിലെ ഹോട്ടലിൽനിന്നുമാണ് ബിജു അപ്രത്യക്ഷനായത്.
സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നുമാണ് ബിജു ഭാര്യയോട് പറഞ്ഞത്. സഹോദരൻ ബെന്നിയാണ് ബിജു ഭാര്യയെ വിളിച്ച കാര്യം വെളിപ്പെടുത്തിയത്. അതേസമയം ബിജുവിന് അപകടം സംഭവിച്ചിട്ടില്ലെന്ന് കൃഷി മന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.ഭക്ഷണം കഴിക്കുന്നതിനായി മറ്റൊരു ഇടത്തേക്ക് ബസിൽ പോകുന്നതിനായി സംഘം ഹോട്ടലിൽനിന്നും പുറത്തിറങ്ങിയപ്പോഴാണ് ബിജു മുങ്ങിയത്. ഇവിടെ നിന്നും ബസിൽ കയറവേയാണ് ബിജുവിനെ കാണാനില്ലെന്ന് മറ്റുള്ളവർ മനസിലാക്കിയത്. ഹോട്ടലിൽ നിന്നും ബിജു പാസ്‌പോർട്ട് അടങ്ങിയ ബാഗുമായാണ് ഇറങ്ങിയതെന്ന് സംഘാംഗങ്ങൾ പറഞ്ഞിരുന്നു.
ഇസ്രയേലിലേക്ക് കൃഷി പഠിക്കാൻ പുറപ്പെട്ട സംഘത്തെ കൃഷി മന്ത്രി നയിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ചില രാഷ്ട്രീയ കാരണങ്ങളാൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകാണ് സംഘത്തെ നയിച്ചത്. കർഷകനെ കാണാതായ വിവരം ഇദ്ദേഹമാണ് സർക്കാരിനെയും, ഇന്ത്യൻ എംബസി അധികൃതരെയും അറിയിച്ചത്. സംഭവത്തിൽ ഇസ്രയേൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മേയ് എട്ടുവരെയാണ് ബിജുവടക്കമുള്ള കർഷക സംഘത്തിന് ഇസ്രയേലിൽ തുടരാൻ അനുമതിയുള്ളത്. സർക്കാരിന്റെ അഭ്യർത്ഥനയിലാണ് വിസ അനുവദിച്ചിരിക്കുന്നത്. വിമാന ചെലവ് ബിജുവാണ് നൽകിയത്.