ദേശീയം
രഞ്ജൻ ഗൊഗോയിക്കെതിരെയുള്ള ലൈംഗിക അതിക്രമ പരാതിയിൽ അന്വേഷണ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്ന് സുപ്രീംകോടതി
മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെയുള്ള ലൈംഗിക അതിക്രമ പരാതിയെ കുറിച്ച് അന്വേഷണം നടത്തിയ റിട്ട. ജസ്റ്റിസ് എകെ പട്നായിക് സമിതിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി. വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിനായിരുന്നു സുപ്രീംകോടതി രജിസ്ട്രിയുടെ മറുപടി. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകൾ എന്തൊക്കെ എന്നതായിരുന്നു ചോദ്യം.
റിപ്പോര്‍ട്ട് പരസ്യപ്പെടുത്തേണ്ടതില്ലെന്നും സീൽ വെച്ച കവറിൽ സൂക്ഷിക്കാനും നേരത്തെ സുപ്രീംകോടതി തീരുമാനിച്ചിരുന്നു. രഞ്ജൻ ഗൊഗോയിക്കെതിരെയുള്ള പരാതിക്ക് പിന്നിൽ ഗൂഡാലോചന നടന്നിട്ടുണ്ടാകാമെന്നായിരുന്നു ജസ്റ്റിസ് എ.കെ.പട്നായികിന്റെ കണ്ടെത്തലെങ്കിലും തുടര്‍ നടപടികളിലേക്ക് പോകാതെ കേസ് അവസാനിപ്പിക്കുകയാണ് സുപ്രീംകോടതി ചെയ്തത്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട യാതൊരു വിവരവും പുറത്തുവിടാനാകില്ലെന്ന് ആവര്‍ത്തിക്കുകയാണ് നിലവിൽ വീണ്ടും സുപ്രീംകോടതി.
2018 ഒക്ടോബർ 3 ന് സ്ഥാനമേറ്റ ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റിസാണ് രഞ്ജൻ ഗൊഗോയ്. 1982 ൽ അസം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കേശബ് ചന്ദ്ര ഗൊഗോയ്ആണ് പിതാവ്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്ന് ഇന്ത്യയിലെ ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ വ്യക്തിയുമാണ് ഇദ്ദേഹം. 1978 ബാറിൽ ചേർന്ന ഇദ്ദേഹം ഗുവാഹത്തി ഹൈക്കോടതിയിൽ അംഗമായി.
തുടർന്ന് 2001 ഫെബ്രുവരി 28 ന് സ്ഥിരം ജഡ്ജിയായി. 2010 സെപ്തംബർ ഒമ്പതിന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിൽ അദ്ദേഹത്തെ സ്ഥലം മാറ്റി. 2011 ഫെബ്രുവരിയിൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2012 ഏപ്രിൽ 23 ന് സുപ്രീംകോടതി ജഡ്ജിയായി അദ്ദേഹത്തെ ഉയർത്തി. സുപ്രീം കോടതിയുടെ 45-ആമത് ചീഫ് ജസ്റ്റിസായിരുന്ന ദീപക്ക് മിശ്ര സ്ഥാനമൊഴിഞ്ഞതോടെ ആ പദവിയിലേക്ക് ഇദ്ദേഹത്തെ പരിഗണിക്കുകയായിരുന്നു.