കേരളം
കോട്ടയത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം, പൊലീസിന് നേരെ കല്ലേറ്
കോട്ടയത്ത് കളക്ട്രേറ്റിലേക്കുള്ള കോൺഗ്രസ് മാർച്ചിനിടെ സംഘർഷം. മാർച്ച് ഉദ്ഘാടനം ചെയ്ത് പിസി വിഷണുനാഥ് അടക്കമുള്ള നേതാക്കൾ മടങ്ങിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ കളക്ട്രേറ്റിലേക്ക് കയറാൻ ശ്രമിച്ചു. ഇത് പൊലീസ് സംഘം തടഞ്ഞു. പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റിലേക്ക് മരക്കഷ്ണവും കല്ലുകളുമെറിഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
നൂറിലേറെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സ്ഥലത്തുള്ളത്. എന്നാൽ ഇവരെ നിയന്ത്രിക്കാൻ വിരളിലെണ്ണാവുന്ന എണ്ണം പൊലീസ് സംഘമാണ് സ്ഥലത്തുള്ളത്. സംഘർഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.
പ്രവർത്തകരെ തടയാൻ കഴിയുന്നത്ര പൊലീസ് സംഘം സ്ഥലത്തില്ലെന്നത് ആശങ്കയുണ്ടാക്കുന്നതാണ്. കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥന് തലക്ക് പരിക്കേറ്റു. കലക്ടറേറ്റിനു മുന്നിലെ ഇടതു സംഘടനകളുടെ ഫ്ളക്സ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചു.